ഇതരമതസ്ഥനെ വിവാഹംചെയ്ത യുവതിക്ക് യോഗകേന്ദ്രത്തിൽ കൊടുംപീഡനം
text_fieldsകൊച്ചി: ക്രിസ്ത്യൻ യുവാവിനെ വിവാഹംചെയ്തതിന് ആയുർവേദ ഡോക്ടറായ യുവതിക്ക് യോഗകേന്ദ്രത്തിൽ കൊടുംപീഡനം. 22 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനെതിരെ തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സി.െഎ. റിേൻറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസനാണ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയത്.
റിേൻറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു. യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. മനോജ് ഗുരുജി എന്നയാളാണ് ഇതിെൻറ നടത്തിപ്പുകാരൻ.
പിന്നീട് ഇവിടെ 22 ദിവസം മനോജിെൻറയും ഹൈകോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിെൻറയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സു ജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നതായി ശ്വേത പരാതിയിൽ പറയുന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിേൻറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി. മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദേശം.
മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്. തുറന്നിട്ട ഡോർമിറ്ററിയിലാണ് അന്തേവാസികൾ രാത്രിയിൽ ഉറങ്ങുന്നത്. ബാത്റൂമിെൻറ വാതിലുകൾക്ക് കൊളുത്തില്ല.
കഴുകിയവ ഉണങ്ങാൻ സൗകര്യമില്ലാത്തതിനാൽ നനഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ യുവതികൾ നിർബന്ധിതരാകുന്നു. പലരും രോഗികളാണെങ്കിലും ശരിയായ ചികിത്സ നൽകാറില്ല. കൗൺസിലർമാർ ഇൻറർനെറ്റിൽ പരതിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ദുരിതം സഹിക്കാനാകാതെ, വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഭർത്താവിന് ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയുണ്ടെന്നും എന്തും സംഭവിച്ചേക്കാമെന്നും പരാതിയിലുണ്ട്. ട്രസ്റ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിൽപാലസ് സി.െഎ അറിയിച്ചു.
ഹിന്ദു മതത്തിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കാസർകോട് ഉദുമ സ്വദേശി ആതിരയും ഇൗ സ്ഥാപനത്തിൽ കഴിഞ്ഞിരുന്നതായി ശ്വേത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ താമസിച്ച് എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ച ശേഷമാണ് ഹിന്ദു മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ജൂലൈയിൽ ഇസ്ലാം മതം സ്വീകരിച്ച ആതിര വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ശ്വേതയെ വീട്ടുകാർ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്നുകാണിച്ച് റിേൻറാ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.