'കർട്ടൻ താഴ്ത്താൻ ആക്രോശിച്ചു, വേദിയിൽ നിന്ന് പുറത്താക്കി'; ക്ഷേത്രത്തിൽ കുട്ടികളുടെ നൃത്താവതരണം തടഞ്ഞ ആർ.എസ്.എസ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ കുട്ടികളുടെ നൃത്താവതരണം തടയുകയും കുട്ടികളെ വേദിയിൽ നിന്ന് പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആർ.എസ്.എസ് നിലപാട് അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി.
രക്ഷിതാക്കളെയും നൃത്ത പരിശീലകരെയും ഭീഷണിപ്പെടുത്തിയത് അംഗീകരിക്കില്ല. ഇപ്രകാരം പെരുമാറിയ ആർ. എസ്.എസ് സംഘത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്‍റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
ഇരുപതു കുട്ടികളാണ് സംഘ നൃത്തത്തിനായി വേദിയിലെത്തിയത്. നിരവധി ദിവസങ്ങളെടുത്ത് അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരും രക്ഷിതാക്കളും അരികിലുണ്ടായിരുന്നു. വേദിക്ക് പിന്നിലൂടെ എത്തിയ ഭരണസമിതിയിലെ ചില ആർ.എസ്.എസുകാർ കർട്ടൻ താഴ്ത്താൻ ആവശ്യപ്പെട്ട് ആക്രോശിക്കുകയായിരുന്നു. തുടർന്ന് കുട്ടികളോട് വളരെ മോശമായി പെരുമാറി. അവരെ വേദിയിൽ നിന്ന് പുറത്താക്കി. രക്ഷിതാക്കളെയും നൃത്ത പരിശീലകരെയും ഭീഷണിപ്പെടുത്തി.
നൃത്തത്തിൽ പങ്കെടുത്ത കുട്ടികളിൽ രണ്ട് പേരുടെ രക്ഷിതാക്കളോട് നിർബന്ധിത സംഭാവന ആവശ്യപ്പെടുകയും അത് നൽകാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് ആർ.എസ്.എസ് സംഘം കുട്ടികളുടെ നൃത്താവരണം തടഞ്ഞത്. ക്ഷേത്ര വേദിയിൽ സംഘർഷത്തിന് മുതിർന്നത് അപലപനീയമാണ്. ആരാധനാലയങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന ആർ.എസ്.എസ് നടപടികൾക്കെതിരെയാണ് നീതിപീഠങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.