വിലയിടിവ്: റബർ മേഖലയിൽ പ്രതിസന്ധി രൂക്ഷം
text_fieldsകോട്ടയം: തോരാത്ത മഴയും വിലയിടിവും റബർ കാർഷിക േമഖലയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കുന്നു. കനത്ത മഴയിൽ ടാപ്പിങ് ഭാഗികമായതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞെങ്കിലും ദിവസങ്ങളായി തുടരുന്ന വിലയിടിവിൽ കർഷകർ നട്ടം തിരിയുകയാണ്. വരവും ചെലവും പൊരുത്തപ്പെടാനാകാത്ത സ്ഥിതിയിൽ വലയുന്ന കർഷകരെ സഹായിക്കാനുള്ള സർക്കാർ പദ്ധതികളും നിലവിൽ അവതാളത്തിലാണ്. ഇറക്കുമതി നിയന്ത്രിച്ചും ടയർ ലോബിയുടെ ഇടപെടൽ അവസാനിപ്പിച്ചും കർഷകരെ സഹായിക്കേണ്ട കേന്ദ്ര-സംസ്ഥാന സർക്കാറുകളും കർഷകരെ കൈവിട്ടു. വില കിലോക്ക് 150 രൂപ ഉറപ്പുവരുത്താൻ സർക്കാർ ആവിഷ്കരിച്ച വിലസ്ഥിരത പദ്ധതിയും മരവിച്ച അവസ്ഥയിലാണ്.
വിലസ്ഥിരത ഫണ്ടിൽ 1000 കോടിയിലധികം കെട്ടിക്കിടന്നിട്ടും ഒരുരൂപപോലും കർഷകർക്ക് സഹായമായി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നുമില്ല. കുടിശ്ശിക ഇനത്തിൽ 50 കോടിയോളം കർഷകർക്ക് നൽകാനുണ്ട്. റബർ ബോർഡിെൻറ ഭാഗത്തുനിന്ന് കർഷകർക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതികളൊന്നും നിലവിലില്ല. ബജറ്റ് വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ ബോർഡും കടുത്ത പ്രതിസന്ധിയിലാണ്.
ബുധനാഴ്ച റബറിെൻറ ആഭ്യന്തര വില ആർ.എസ്.എസ് നാലിന് 121രൂപയായിരുന്നു. അഞ്ചാം ഗ്രേഡിന് 117 രൂപയും. കർഷകർക്ക് ലഭിക്കുന്നത് 114-118 രൂപയും. റബർ ബോർഡിെൻറ പ്രഖ്യാപിത വില ഒരിടത്തും വ്യാപാരികൾ കർഷകർക്ക് നൽകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.