കാനനപാതകളിലും തിരക്ക്; നിലക്കലിൽ വെള്ളവുമില്ല, വിരിയുമില്ല
text_fieldsകോട്ടയം: എരുമേലിയിൽനിന്നും വണ്ടിപ്പെരിയാറിൽനിന്നും പുല്ലുമേട് സത്രം വഴിയും എരുമേലി-കാളകെട്ടി-അഴുത വഴിയും കോരുത്തോട്-കുഴിമാവ് വഴിയും ശബരിമലക്കുള്ള പരമ്പരാഗത കാനനപാതകളിൽ തീർഥാടകരുടെ വൻ തിരക്ക്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നടതുറക്കും മുമ്പുതന്നെ ഇതുവഴി തീർഥാടകരെത്തി തുടങ്ങിയത് വനംവകുപ്പിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലക്കുന്നു. കൊടുംവനത്തിലൂടെ ആറിലധികം വഴികളിലൂടെ സഞ്ചരിച്ചാൽ സന്നിധാനത്തും പമ്പയിലും എത്താമെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. അംഗീകൃത പാസുകളും തിരിച്ചറിയൽ രേഖകളും ഇല്ലാതെ എത്തുന്നവരെ എന്തുചെയ്യണമെന്ന കാര്യത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്കും നിശ്ചയമില്ല. കാനനപാത ഇതുവരെയും പൂർണമായും സഞ്ചാരയോഗ്യമാക്കിയിട്ടുമില്ല.
കൊടുംവനത്തിലൂടെയുള്ള യാത്ര അപകടകരമാണെന്നതിനാൽ ഇതുവഴി പോകുന്ന തീർഥാടകരെ നിരീക്ഷിക്കാൻ വനംവകുപ്പിനും പൊലീസിനും ആഭ്യന്തര വകുപ്പ് കർശന നിർദേശം നൽകി. അയ്യപ്പഭക്തരുടെ വേഷത്തിൽ എത്തുന്നവരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഇരുമുടിക്കെട്ട് പരിേശാധിക്കാനുള്ള സംവിധാനമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശബരിമലയിൽ ആക്രമണസാധ്യത ഉണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ കാനനപാതകളിൽ പരിേശാധന കർശനമാക്കും. കൊടുംവനത്തിൽ ആരെങ്കിലും തങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല സംഘർഷഭൂമിയാക്കാൻ ചിലർ നീക്കംനടത്തുന്നുണ്ടെന്ന റിേപ്പാർട്ടും സുരക്ഷ ഉദ്യോഗസ്ഥർ തള്ളുന്നില്ല. കാനനപാതകളിലൂടെ സഞ്ചരിച്ചാൽ സന്നിധാനത്തും പമ്പയിലും നേരിെട്ടത്താമെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. കാനനപാതകളിലൂടെ യുവതികൾ എത്തുമെന്ന പ്രചാരണവും ശക്തമാണ്. യുവതികൾ എത്തിയാൽ പൂർണ സുരക്ഷ ഉറപ്പാക്കുമെന്നും അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു.
ശബരിമലയിൽ കനത്ത മഴ
ശബരിമല: ശബരിമലയിലും പരിസരങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലർച്ച തുടങ്ങിയ ചാറ്റൽ മഴ രാവിലെ പത്തോടെ ശക്തിയാർജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടിശല്യത്തിനും ശമനമായി. നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നതിനെ തുടർന്ന് മണ്ണ് ഇളകിയതു മൂലമുണ്ടായ പൊടി കാറ്റടിക്കുമ്പോൾ പറക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മഴ പെയ്തതോടെ പൊടിശല്യം അവസാനിച്ചു.
നിലക്കലിൽ വെള്ളവുമില്ല, വിരിയുമില്ല
നിലക്കൽ: പ്രളയത്തിൽ തകർന്ന പമ്പക്ക് പകരം ശബരിമലയുടെ പ്രധാന ഇടത്താവളമാക്കി മാറ്റിയ നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതം. ഇതിനൊപ്പം പൊലീസിെൻറ കടുത്ത നിയന്ത്രണങ്ങളും തുടർച്ചയായ പരിശോധനയും കൂടിയായതോടെ ദർശനം തേടി എത്തിയ തീർഥാടകർ തീർത്തും നട്ടംതിരിഞ്ഞു. നടതുറന്ന വെള്ളിയാഴ്ച പുലർച്ച മുതൽതന്നെ പെയ്ത ശക്തമായ മഴയും ദുരിതം വർധിപ്പിച്ചു.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 1200ഒാളം പൊലീസുകാരെയാണ് നിലക്കലിലും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുപോലും മതിയായ താമസ സൗകര്യം ലഭ്യമാക്കാനായിട്ടില്ല. െപാലീസുകാർക്ക് മാത്രമല്ല ഡ്യൂട്ടിക്ക് നിയോഗിച്ച ദേവസ്വം ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവരും തങ്ങാൻ സൗകര്യം ഇല്ലാതെ കഷ്ടപ്പെടുകയാണ്. നിലക്കലിലെ ദേവസ്വം െഗസ്റ്റ് ഹൗസ് പൊലീസ് ഉദ്യോഗസ്ഥർക്ക് തുറന്നുകൊടുക്കാത്തതിെൻറ പേരിൽ കഴിഞ്ഞ ദിവസം കലക്ടർ പിടിച്ചെടുത്തിരുന്നു. ഇേതച്ചൊല്ലിയും ദേവസ്വം-പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം നിലനിൽക്കുകയാണ്.
നിലക്കലിൽ ഒരേസമയം രണ്ടുലക്ഷം പേർക്ക് കുളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. 1200 ശൗചാലയങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭൂരിഭാഗം ശൗചാലയങ്ങളിലും വെള്ളമില്ല. ഇതിനുള്ള ജോലികൾ തുടരുകയാണ്. റബർ മരങ്ങൾ വെട്ടിമാറ്റി പാർക്കിങ് ഗ്രൗണ്ട് ഒരുക്കാനുള്ള ജോലികളും പൂർത്തിയായില്ല. വിരി ഷെഡുകളുടെ നിർമാണവും പൂർത്തിയായിട്ടില്ല.
കുടിവെള്ളം ലഭ്യമാക്കാൻ 300 വാട്ടർ കിയോസ്കുകൾ നിലക്കലിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, വെള്ളിയാഴ്ച വൈകിയും ഇവിടെ വെള്ളം എത്തിയില്ല. മാലിന്യ സംസ്കരണവും പ്രശ്നമാണ്. ഇതിനുള്ള താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാൻതന്നെ 20 ദിവസം വേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.