അനിഷ്ട സംഭവങ്ങളൊഴിവായത് പൊലീസിന്റെ സംയമനം മൂലം
text_fieldsനെടുമ്പാശ്ശേരി: തൃപ്തി ദേശായിക്കെതിരായ പ്രതിഷേധവുമായി നൂറു കണക്കിന് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത് പൊലീസിെൻറ സംയമനം മൂലം. കൊച്ചി ഡപ്യൂട്ടി പൊലീസ് കമീഷണര്‍ ഹിമേന്ദ്രനാഥിെൻറ നേതൃത്വത്തില്‍ മൂന്നു ഡിവൈ.എസ്.പിമാര്‍ക്കായിരുന്നു വിമാനത്താവളത്തിലെ ക്രമസമാധാന ചുമതല. നാമജപസമരം സമാധാനപരമാണെങ്കിൽ തടയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
തൃപ്തി ദേശായിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന് അവരുമായി നേരിട്ട് ചര്‍ച്ചക്ക് പ്രതിഷേധക്കാരില്‍ ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സുരക്ഷ കാരണങ്ങൾ കാണിച്ച് പൊലീസ് അനുവദിച്ചില്ല. രാവിലെ 11 ഒാടെ തൃപ്തിയെ കാര്‍ഗോ ഗേറ്റ് വഴി രഹസ്യമായി പുറത്തു കടത്തുമെന്ന് അഭ്യൂഹം പരന്നു. ഇതോടെ പ്രതിഷേധക്കാരില്‍ ചിലര്‍ ഗേറ്റ് പരിസരത്തും നിലയുറപ്പിച്ചു. തങ്ങൾക്കിടയിലേക്ക് മറ്റാരെങ്കിലും കടന്നുകയറി പ്രശ്നങ്ങളുണ്ടാക്കുന്നത് തടയാൻ പ്രതിഷേധക്കാര്‍ പ്രത്യേകം വളൻറിയർമാരെയും നിയോഗിച്ചു. കൂടുതൽ പ്രതിഷേധക്കാർ വിമാനത്താവള കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും സമര നേതാക്കളെത്തി പിന്തിരിപ്പിച്ചു.
നിരോധനാജ്ഞ ലംഘിച്ച് നാമജപ യജ്ഞം
എരുമേലി: നിരോധനാജ്ഞ ലംഘിച്ച് എരുമേലിയില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപ യജ്ഞം. എരുമേലിയിലും സമീപങ്ങളിലും അടിസ്ഥാന സൗകര്യം ഒരുക്കാത്ത സർക്കാർ-ദേവസ്വം ബോർഡ് അധികൃതരുടെ വീഴ്ചക്കെതിരെ വെള്ളിയാഴ്ച രാവിലെ മുതല്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തിെൻറ കവാടത്തിനകത്താണ് നാമജപ യജ്ഞം അരങ്ങേറിയത്. കർമസമിതി പ്രവർത്തകരും നിരവധി അയ്യപ്പഭക്തരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധക്കാരുമായി പൊലീസ് നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചയോടെ സമരം പിൻവലിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് അറിയാതെയാണ് നാമജപ യജ്ഞം നടത്തിയതെന്നും തങ്ങൾ ആവശ്യപ്പെട്ട ഉടൻ അവര്‍ പിരിഞ്ഞുപോയെന്നും ആർക്കെതിരെയും കേസെടുത്തില്ലെന്നും സി.ഐ ടി.ഡി. സുനില്‍ കുമാര്‍ പറഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാൽ സമരം അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.