റിട്ട് ഹരജികൾ പുനഃപരിശോധന ഹരജികൾക്ക് ശേഷം പരിഗണിക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സംബന്ധിച്ച വിധിക്കെതിരെ സമർപ്പിച്ച റിട്ട് ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. പുനഃപരിശോധന ഹരജികളിലെ തീരുമാനം വന്ന ശേഷം പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരെ അറിയിച്ചത്.
റിട്ട് ഹരജികൾ എന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട ഹരജിക്കാരോട് പിന്നീട് അറിയിക്കാമെന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചു.
അതേസമയം, പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തള്ളി. രാവിലെ കേസ് പരിഗണിച്ചപ്പോൾ ശബരിമല ആചാര സംരക്ഷണ ഫോറത്തിന്‍റെ അഭിഭാഷകൻ വി.കെ വിജു ഇക്കാര്യം ആവശ്യപ്പെട്ടത്. ഹരജിക്കാരന്‍റെ ആവശ്യം മോശമായ നടപടിക്രമമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. ഇതു പ്രകാരം പുനഃപരിശോധന ഹരജികൾ ചീഫ് ജസ്റ്റിന്‍റെ ചേംബറിൽ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് പരിഗണിക്കും.
ശബരിമലയില്‍ സ്ത്രീ പ്രവേശനം വിഷയത്തിൽ നാല് റിട്ട് ഹരജികളാണ് തുറന്ന കോടതിയിൽ സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ചെന്നൈ സ്വദേശി ജി. വിജയകുമാർ, വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ എസ്. ജയരാജ് കുമാർ, ഷൈലജ വിജയൻ എന്നിവരാണ് റിട്ട് ഹരജികൾ സമർപ്പിച്ചത്. ജയരാജ് കുമാർ കേന്ദ്രസർക്കാറിനെയും മറ്റുള്ളവർ കേരളാ സർക്കാറിനെയും ഒന്നാം പ്രതിയാക്കിയാണ് ഹരജികൾ നൽകിയത്.
യഥാർഥ അയ്യപ്പ ഭക്തന്മാരുടെ വാദം കേൾക്കാതെയാണ് കോടതി വിധി, അയ്യപ്പ ഭക്തരുടെ മൗലികാവകാശം ലംഘിക്കാനാവില്ല, വിശ്വാസത്തിനുള്ള മൗലികാവകാശവും അയ്യപ്പ വിഗ്രഹത്തിന്‍റെ മൗലികാവകാശവും സംരക്ഷിക്കണം, 1965ലെ ഹിന്ദുക്ഷേത്ര പ്രവേശനചട്ട പ്രകാരം ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്, മതസൗഹാർദം തകർക്കുന്ന നടപടികൾ തടയണം എന്നീ വാദങ്ങളാണ് ഹരജിക്കാർ സുപ്രീംകോടതി മുമ്പാകെ ഉന്നയിച്ചത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച 49 പുനഃപരിശോധന ഹരജികൾ മൂന്നു മണിക്ക് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് പുറമെ ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.