ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചവർ അരാജകത്വം സൃഷ്ടിക്കുന്നു -വെള്ളാപ്പള്ളി
text_fieldsകൊല്ലം: ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നിയമം കൈയിലെടുത്ത് തടയുന്നത് തെറ്റാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവർക്ക് പൊലീസ് സുരക്ഷ ഒരുക്കണം. ഭക്തിയുടെ പേരിൽ ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒരുകൂട്ടം നിയമം കൈയിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. സവർണരുടെ സർവാധിപത്യം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതിഷേധം നടത്തുന്നത്. എന്നാൽ, സർക്കാർ നടപടികൾ കോടതി വിധിയെ മാനിച്ചു മാത്രമാണ്. തൃപ്തി ദേശായി ഇപ്പോൾ വരാൻ പാടില്ലായിരുന്നു. അയ്യപ്പനോടുള്ള ഭക്തിയുടെ പേരിലാണെങ്കിൽ ജനുവരി 22 വരെ കാത്തിരുന്ന് ഇവിടുത്തെ തർക്കങ്ങൾ തീർന്നശേഷമാണ് വരേണ്ടിയിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മൻ ചാണ്ടിയോ ശ്രീധരൻപിള്ളയോ ആണ് മുഖ്യമന്ത്രിയെങ്കിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടി വരുമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്‌നത്തെ രാഷ്ട്രീയ ആയുധമാക്കരുത്. ശബരിമല പ്രശ്‌നത്തിൽ എസ്.എൻ.ഡി.പി യോഗം ഭക്തർക്കൊപ്പമാണ്. എന്നാൽ അതിെൻറ പേരിൽ തെരുവിലിറങ്ങരുത്. ഇറങ്ങിയാൽ സ്വയംനശിക്കും. വിളക്ക് കണ്ട് ഓടിയടുത്ത് സ്വയം വെന്തുമരിക്കുന്ന ഈയാമ്പാറ്റകളായി മാറും. തന്ത്രി കുടുംബവും കിരീടമില്ലാത്ത രാജാക്കന്മാരും ഒരു സമുദായവുമാണ് ശബരിമലയുമായി ബന്ധപ്പെട്ട കോലാഹലങ്ങൾക്ക് പിന്നിൽ.
ഇവരുടെ പാട്ടിനൊത്ത് തുള്ളുന്ന കുരങ്ങന്മാരായി രാഷ്ട്രീയക്കാർ മാറുകയാണ്. ഇടതുപക്ഷ വിരോധം തീർക്കാൻ ശബരിമലയെ ഉപയോഗിക്കുന്നത് ശരിയല്ല. ശബരിമലയിൽ കൂടെക്കൊണ്ടുപോകാൻ ചിലർക്ക് ബി.ഡി.ജെ.എസിനെ വേണം. കഴിഞ്ഞ നാലുകൊല്ലം കൂടെക്കൊണ്ടുനടന്നിട്ട് എന്ത് തന്നു. അവർക്ക് തോന്നുമ്പോൾ വിളിക്കും, അല്ലാത്തപ്പോൾ തള്ളും -വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.