സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ
text_fieldsതൃശൂർ: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ. വെളുത്തൂര്‍ സ്വദേശി കറുത്തേതിൽ മഠം വീട്ടിൽ സതീഷിനെയാണ് (38) വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ മേധാവിയാണ് സതീഷ്. സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്.
സുപ്രധാന രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് കോർപറേറ്റ് ഓഫിസിൽനിന്നു കടത്തിയ ഇടപാട് രേഖകൾ പുതുക്കാടിന് സമീപം പാലാഴിയിലെ വാടകവീട്ടിൽ സൂക്ഷിച്ചതായി അറിഞ്ഞത്. കമീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം എത്തി രേഖകൾ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു.
വിയ്യൂർ പൊലീസിന് ലഭിച്ച പരാതിയിലെ രണ്ടാംപ്രതിയാണ് സതീഷ്. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് പൊലീസ് എത്തുന്നതിനു മുമ്പ് മുങ്ങിയ പ്രവീൺ റാണ കൊച്ചി വിട്ടിട്ടില്ലെന്നാണ് സൂചന.
ഇയാള്‍ റിസോര്‍ട്ടിന്റെ പേരിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒളരി സ്വദേശികളായ നാലുപേരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 15 മാസം മുമ്പാണ് പ്രവീണ്‍ റാണ വാടകക്കെടുക്കുന്നത്. പ്രതിമാസം 1.15 ലക്ഷം രൂപ നിരക്കിലാണ് വാടകക്കെടുത്തത്. ആറര കോടി രൂപക്ക് റിസോർട്ട് വിലക്കെടുക്കാനായിരുന്നു ആദ്യ ശ്രമം. പക്ഷേ, ഈ തുക തിരികെ തന്റെ സ്ഥാപനമായ സേഫ് ആൻഡ് സ്ട്രോങ്ങില്‍ നിക്ഷേപിക്കണമെന്ന റാണയുടെ ആവശ്യം ഉടമകള്‍ തള്ളി. ഇതോടെയാണ് റിസോര്‍ട്ട് വാടകക്കെടുത്തത്.
റിസോര്‍ട്ട് തന്റേതാണെന്ന് വരുത്താനായി പേര് റാണാസ് റിസോര്‍ട്ട് എന്നാക്കുകയും ചെയ്തു. തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നിക്ഷേപകര്‍ക്കിടയിലും നാട്ടിലും പറഞ്ഞ് പ്രചരിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചത്. ആദ്യ മാസത്തെ വാടക മാത്രം നല്കി റിസോർട്ട് ഉടമകളേയും കബളിപ്പിച്ചു. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്കും പൊലീസ് കടന്നു. ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറുകോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
വാടകക്കെടുത്ത വീട്ടിൽ രണ്ട് മുറികൾ നിറയെ രേഖകൾ
തൃശൂർ: പ്രവീൺ റാണയുടെ കേസിലെ മറ്റ് ആളുകളെ സംബന്ധിച്ച നിരീക്ഷണത്തിലാണ് കൂട്ടാളിയായ സതീഷിൽ പൊലീസ് കേന്ദ്രീകരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇയാളും അപ്രത്യക്ഷനായിരുന്നു. അന്വേഷണത്തിനിടയിലാണ് ചേർപ്പിലെ വീടിനെക്കുറിച്ച് അറിയുന്നത്.
പാലാഴിയിൽ പ്രതിമാസം 15,000 രൂപ നിരക്കിൽ ഇലക്ട്രിക്കൽ ഗോഡൗണിനെന്ന പേരിൽ സതീഷിന്റെ പേരിലായിരുന്നു വാടകവീട് എടുത്തിരുന്നത്. തട്ടിപ്പ് ആരോപണത്തിന് പിന്നാലെ പരാതികളുയർന്നതോടെയാണ് രേഖകൾ കോർപറേറ്റ് ഓഫിസിൽനിന്ന് ഇവിടേക്ക് കടത്തിയത്. നാളുകളായി പ്രവീൺ റാണയുടെ ഓഫിസുകളിലും വീടുകളിലും പരിശോധന നടത്തിയെങ്കിലും സുപ്രധാനമായ രേഖകളൊന്നും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.