എല്ലാം പാര്‍ട്ടി തീരുമാനിക്കും, പുതുവര്‍ഷത്തെ സന്തോഷത്തോടെ സ്വീകരിക്കാം -സജി ചെറിയാന്‍
text_fieldsതിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് സജി ചെറിയാന്‍. എല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പുതുവര്‍ഷത്തെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്. പൊലീസ് റിപ്പോര്‍ട്ട് സജി ചെറിയാന് അനുകൂലമായതും കോടതികളില്‍ കേസുകളൊന്നും തന്നെ നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയത്.
ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം 23ന് നിയമസഭാ സമ്മേളനം ചേരാന്‍ ധാരണയായിട്ടുണ്ട്. അതിന് മുന്നോടിയായി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കും. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്കാരിക വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ.
സജി ചെറിയാന്‍റെ വിവാദ പരാമർശം
പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശമുണ്ടായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.