മാധ്യമങ്ങളുടെ അതിജീവനത്തിന് പുതിയ പ്രതിരോധം ആഹ്വാനം ചെയ്ത് മാധ്യമ സെമിനാർ
text_fieldsമാധ്യമ സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തൻ ആർ. രാജഗോപാൽ (ദി ടെലഗ്രാഫ്) സംസാരിക്കുന്നു
മുമ്പില്ലാത്ത വിധം കടുത്ത പ്രശ്നങ്ങൾ നേരിടുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അതിജീവിക്കാൻ പുതിയ പ്രതിരോധ മാർഗങ്ങൾ തേടാൻ ആഹ്വാനം ചെയ്ത് രാജ്യത്തെ മുൻനിര മാധ്യമ പ്രവർത്തകർ. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് 'ക്രൈസിസ് ഓഫ് മീഡിയ അറ്റ് ദി ടൈം ഓഫ് പോപുലിസം ആൻഡ് പാൻഡമിക്' എന്ന വിഷയത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകർ.
മാധ്യമ സെമിനാറിൽ മോഡറേറ്റർ 'മീഡിയ വൺ' എഡിറ്റർ പ്രമോദ് രാമൻ സംസാരിക്കുന്നു
രാജ്യത്ത് മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കുമെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത 'കാർപറ്റ് ബോംബിങ്' ആണ് നടക്കുന്നതെന്ന് 'ദി ടെലഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ പറഞ്ഞു. വിദൂരസ്ഥലങ്ങളിൽ കേസുകൾ ഫയൽ ചെയ്യുകയും വേട്ടയാടുകയുമാണ്. നിലപാടുകളുള്ള ചെറിയ മാധ്യമ സ്ഥാപനങ്ങൾ ഇതിനെ നേരിടാൻ പ്രയാസപ്പെടുകയാണ്. പുതിയ പല എഡിറ്റർമാരും നല്ല ഭാഷയും കഴിവും ഉള്ളവരാണെങ്കിലും രാഷ്ട്രീയ നിലപാടും അഭിപ്രായവും ഇല്ലാത്തവരാണെന്നും ഇത് മാധ്യമ പ്രവർത്തനത്തെ അപ്രസക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് നിലപാടുകൾ ഉണ്ടാവുകയും അത് തുറന്ന് പ്രകടിപ്പിക്കുകയും വേണം. സർക്കുലേഷനോ വരുമാനമോ അല്ല മാധ്യമങ്ങളുടെ വിജയത്തിന്റെ മാനദണ്ഡം. തലക്കെട്ടുകൾ എഡിറ്ററുടെ സ്വാതന്ത്ര്യവും അവകാശവുമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തൻ എം.കെ. വേണു (ദി വയർ) സംസാരിക്കുന്നു
മാധ്യമങ്ങളുടെ മേൽ പിടിമുറുക്കുന്ന എല്ലാ താൽപര്യങ്ങളിൽ നിന്നും മാധ്യമങ്ങളെ മോചിപ്പിക്കണമെന്ന് 'ദി കാരവൻ' എഡിറ്റർ വിനോദ് കെ. ജോസ് പറഞ്ഞു. കോർപറേറ്റ് താൽപര്യങ്ങൾ മാത്രമായിരുന്നു നേരത്തെ മാധ്യമങ്ങളെ സ്വാധീനിച്ചിരുന്നത്. എന്നാൽ, പുതിയതായി രണ്ട് പാളികൾ കൂടി ഇപ്പോൾ അതിന്റെ മുകളിൽ പ്രകടമായി പിടിമുറുക്കിയിട്ടുണ്ട്. പൊളിറ്റിക്കൽ ഹിന്ദുയിസവും ജാതിമേൽക്കോയ്മയും മറ്റെല്ലാ മേഖലകളെയും പോലെ മാധ്യമങ്ങളെയും വരുതിയിലാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് മാധ്യമങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടം രാഷ്ട്രീയ പോരാട്ടമാെണന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനക്കുമായി ഒരുമിച്ച് നിൽക്കുന്നവരുടെ ഐക്യസാധ്യതകൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തൻ വിനോദ് കെ. ജോസ് (ദി കാരവൻ) സംസാരിക്കുന്നു.
ഈ പ്രതികൂല കാലത്തും മാധ്യമം വാരിക 25 വർഷം നിലനിന്നത് തന്നെ വലിയ പോരാട്ടമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ അഡ്വൈസർ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങൾ ഭരണകൂടത്തിനും ഭൂരിപക്ഷ ഭീകരതക്കും സ്വയം വഴങ്ങുന്നതാണ് ഇപ്പോൾ ഇന്ത്യയിൽ കാണുന്നത്. ഒരു ബലപ്രയോഗവും കൂടാതെയാണ് മാധ്യമങ്ങൾ ഇതിന് വഴങ്ങുന്നത്. അധികാരവും മൂലധനവും മതവും ഒരുമിച്ച് നിൽക്കുന്ന മുൻ അനുഭവം നമുക്ക് ആദ്യമായാണ്. നേരത്തെ ജർമനിയിലും മറ്റും ഇത് കണ്ടിട്ടുണ്ട്. അവരതിന്റെ കെടുതികൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾക്കും വിദ്വേഷത്തിനും സ്വീകാര്യത കിട്ടുന്നതാണ് ഇപ്പോഴുള്ള പ്രവണത. ഭൂരിപക്ഷ ഭീകരതക്കെതിരെ കുറ്റങ്ങളായി ഉന്നയിക്കുന്നത് അവർ വളരാനുള്ള പ്രചരണായുധമായി ഉപയോഗിക്കുകയാണ്. ഭരണകൂടം മതേതരമല്ലെന്ന് പറയുമ്പോൾ അതിനെ അഭിമാനത്തോടെ ഏറ്റെടുക്കുകയും അതിന്റെ പേരിൽ നാല് വോട്ട് അധികം സമാഹരിക്കുകയുമാണ്. അതുകൊണ്ട് പ്രതിരോധത്തിന് പുതിയ വഴികൾ തേടണമെന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് ആവർത്തിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തൻ എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്) സംസാരിക്കുന്നു.
മാധ്യമങ്ങൾ ഭരണകൂടത്തിൽ നിന്നും മറ്റും എതിർപ്പ് നേരിടുന്നത് അവരുടെ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിന്റെ ആകെ പ്രശ്നമാണെന്നും 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ് പറഞ്ഞു. വ്യാജ വ്യാഖാനങ്ങൾ സൃഷ്ടിക്കുകയും ആ വ്യാഖ്യാനങ്ങളെ എതിർവിഭാഗത്തിനെതിരായ ആയുധമായി ഉപയോഗിക്കുകയുമാണ്. കശ്മീർ ഫയൽസ് സിനിമയിലും സിൽവർലൈനിനെതിരായ സമരത്തെ നേരിടുന്നതിലും ഈ വ്യാജ വ്യാഖ്യാനങ്ങൾ കാണാം. സ്വതന്ത്ര മാധ്യമങ്ങൾ അനൗദ്യോഗികമായ മറ്റു കൂട്ടായ്മകളും വേദികളും സൃഷ്ടിക്കുകയും ഭരണകൂട-ഭൂരിപക്ഷ ആക്രമണമങ്ങളെ അതിജീവിക്കാനുള്ള വഴികൾ ഒരുമിച്ച് അന്വേഷിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമ സെമിനാറിൽ സ്വതന്ത്ര മാധ്യമ പ്രവർത്തക എം. സുചിത്ര സംസാരിക്കുന്നു
ചർച്ചയിൽ 'മീഡിയ വൺ' എഡിറ്റർ പ്രമോദ് രാമൻ മോഡറേറ്ററായി. എം.കെ. വേണു (ദി വയർ), സ്വതന്ത്ര മാധ്യമ പ്രവർത്തക എം. സുചിത്ര, മാധ്യമം പീരിയോഡിക്കൽ എഡിറ്റർ പി.ഐ നൗഷാദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മാധ്യമ സെമിനാറിൽ 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ് സംസാരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.