Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജഹാന്‍ വധം: എട്ട്...

ഷാജഹാന്‍ വധം: എട്ട് പ്രതികളും പിടിയിൽ

text_fields
bookmark_border
shajahan murder palakkad
cancel

പാലക്കാട്: ഷാജഹാൻ വധക്കേസിലെ എല്ലാ പ്രതികളും പൊലീസിന്‍റെ കസ്റ്റഡിയിൽ. ഒളിവിലായിരുന്ന ആറ് പ്രതികളാണ് ചൊവ്വാഴ്ച രാത്രിയോടെ പിടിയിലായത്. മലമ്പുഴ കവക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ഇതോടെ കേസിൽ എട്ട് പ്രതികളും കസ്റ്റഡിയിലായി. പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽനിന്ന് പിടിയിലായത്.

കൊലപാതകശേഷം പാലക്കാട്ടെ ഒരു ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിരുന്നു. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോകുകയായിരുന്നു. കൊലക്കുശേഷം പ്രതികൾ എത്തിയത് ചന്ദ്രനഗറിലെ ബാറിലായിരുന്നു. ഇവിടെനിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. 9.50 നാണ് പ്രതികളിലെ മൂന്നുപേർ ബാറിൽ എത്തിയത്. 10.20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാർ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ എത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷാണെന്ന് കണ്ടെത്തി. ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്.

ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളവർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു. ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനാണെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളുടെ രാഷ്ട്രീയം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

2008ൽ ബി.ജെ.പി പ്രവർത്തകൻ ആറുചാമിയെ വെട്ടിക്കൊന്ന കേസിൽ ഷാജഹാനെ കോടതി ശിക്ഷിച്ചിരുന്നു. ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന ചിലർ ഒരു വർഷം മുൻപ് സി.പി.എമ്മുമായി അകലുകയും ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ഇവരെ സംഘ്പരിവാർ പാളയത്തിൽ എത്തിച്ചതത്രെ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നവീൻ ഇപ്പോഴും സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും പറയുന്നു. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു.

സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ കൊട്ടേക്കാട് കുന്നംകാട് വീട്ടിൽ സായ്ബ്കുട്ടിയുടെ മകൻ എസ്. ഷാജഹാനെ (40) കഴിഞ്ഞ ഞായറാഴ്ച രാത്രി 9.15ഓടെയാണ് അക്രമിസംഘം വെട്ടിക്കൊന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political murderpalakkad murderShajahan murder
News Summary - Shajahan murder: eight accused held
Next Story