ഷംസാദ് മരക്കാര്‍: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വയനാടിന് സ്വന്തം
text_fieldsനറുക്കെടുപ്പിലൂടെ വയനാട് ജില്ല പഞ്ചായത്തിന്‍റെ ഭരണം യു.ഡി.എഫിലേക്ക് ചാഞ്ഞപ്പോൾ അമരക്കാരനായെത്തിയ ഷംസാദ് മരക്കാർ പ്രവർത്തകർക്ക് ആവേശമായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റുകൂടിയായ 32കാരനായ ഷംസാദ് സംസ്ഥാനത്തെ നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ഖ്യാതിയോടെയാണ് ഭരണസാരഥ്യം ഏൽക്കുന്നത്.
വരദൂര്‍ ചോലക്കല്‍ മരക്കാര്‍-കുത്സു ദമ്പതികളുടെ രണ്ടാമത്തെ മകനായ ഷംസാദ് മുട്ടിൽ ഡിവിഷനിൽ നിന്നും വയനാട്ടിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് ജില്ല പഞ്ചായത്തിലെത്തിയത്. തുടക്കത്തിൽ ഡിവിഷൻ സീറ്റ് പരിഗണനയിൽ ഇടംപിടിക്കാതിരുന്ന ഷംസാദിനെ അണികളുടെ സമ്മർദ്ദഫലമായി കോൺഗ്രസ് മത്സരരംഗത്തേക്കിറക്കുകയായിരുന്നു. യു.ഡി.എഫ് കോട്ടയായ മുട്ടിലിൽ കോൺഗ്രസും മുസ്ലിംലീഗും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഷംസാദിനായി ഒരുമിച്ചിറങ്ങിയപ്പോൾ വിജയം തിളക്കമുള്ളതായി.
മാനന്തവാടി ഗവ. കോളജിലെ ബിരുദപഠനകാലത്ത് കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റായാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്‍റായി. സഹോദരങ്ങള്‍: നൗഷാദ് മരയ്ക്കാര്‍, ഷംസീന. ഭാര്യ: സീനത്ത്
ദേശീയ പാതയിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് വയനാട് സമരമുഖത്തിറങ്ങിയപ്പോൾ മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്നു. മുൻ മന്ത്രി പി.കെ ജയലക്ഷ്മിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.