ഊരാളുങ്കലിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്: ശംഖുമുഖം-വിമാനത്താവളം റോഡ് നിർമാണം വൈകിയാല്‍ നടപടി എടുക്കും
text_fields
തിരുവനന്തപുരം: ശംഖുമുഖം-വിമാനത്താവളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റി(യു.എൽ.സി.സി)യെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ശംഖുമുഖം-വിമാനത്താവളം റോഡ് പ്രവൃത്തി വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ജൂനിയർ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വിളിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോയെന്ന് മന്ത്രി ചോദിച്ചിരുന്നു. റോഡ് നിര്‍മ്മാണം വൈകിയാല്‍ യു.എൽ.സി.സിക്ക് എതിരെ നടപടി എടുക്കുമെന്നാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കിയത്.
''പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണ് മരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും.'' മന്ത്രി റിയാസ് യോഗത്തില്‍ പറഞ്ഞു.
221 ദിവസങ്ങളായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് അടഞ്ഞുകിടക്കുകയാണ്. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ റോഡിന്‍റെ പണി ആരംഭിക്കുകയുള്ളൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.