അന്ധവിശ്വാസ ചൂഷണനിരോധനനിയമം അംഗീകരിച്ച് നടപ്പിലാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsകോഴിക്കോട് : അന്ധവിശ്വാസചൂഷണനിരോധനനിയമം അംഗീകരിച്ച് നടപ്പിലാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രവാദകൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടുകയും അന്ധവിശ്വാസചൂഷണ നിരോധനനിയമം നിർമ്മിച്ച് നടപ്പിലാക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവൂ.
ശാസ്ത്രസാഹിത്യ പരിഷത്ത് 2014 ൽ തന്നെ ഇത്തരം ഒരു നിർദ്ദേശം സർക്കാരിന് നൽകുകയും ഒരു കരട് നിയമം തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർതലത്തിൽ ഈ പ്രവർത്തനം മുന്നോട്ടുപോയിട്ടില്ല.
മഹാരാഷ്ട്രയിലും കർണാകത്തിലും ഇതിനോടകം ഇത്തരം നിയമങ്ങൾ ഉണ്ടാക്കി. എന്നിട്ടും കേരളത്തിൽ അതിനുള്ള പ്രവർത്തനമുണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. ഈ സാഹചര്യത്തിൽ അന്ധവിശ്വാസ ചൂഷണനിരോധനനിയമം നിയമസഭ അംഗീകരിച്ച് അടിയന്തിരമായി നടപ്പിലാക്കണം.
തീർത്തും അവിശ്വസനീയമായ കാര്യങ്ങൾ പോലും അന്ധവിശ്വാസങ്ങളിൽ സാധ്യമാണെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ വ്യാപനവും അരാഷ്ട്രീയതയുടെ കടന്നുകയറ്റവും കേരളീയസമൂഹത്തിൽ അരക്ഷിതബോധം വളർത്തിയിട്ടുണ്ട്.ഈ അരക്ഷിതബോധമാണ് ആൾദൈവങ്ങളിലും അന്ധവിശ്വാസങ്ങളിലും അഭയം പ്രാപിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.
അന്ധവിശ്വാസവും അരക്ഷിതബോധവും ഒത്തുചേരുമ്പോൾ ഉയർച്ചയ്ക്ക് വേണ്ടി വിശ്വാസത്തിന്റെ പേരിൽ എന്തുതരം ക്രൂരതയും ചെയ്യാൻ ശ്രമിക്കും.സമീപകാലത്ത് അഖിലേന്ത്യാതലത്തിൽ തന്നെ അന്ധവിശ്വാസങ്ങൾക്ക് സ്വീകാര്യത ഉണ്ടാക്കാനുള്ള ബോധപൂർവമായ പ്രവർത്തനം നടക്കുന്നുണ്ട്. ധനലഭ്യതയ്ക്കും ഐശ്വര്യത്തിനും വേണ്ടി പലതരം ആകർഷണയന്ത്രങ്ങളുടെ പരസ്യങ്ങളും വന്നുകൊണ്ടിരിക്കുന്നു.
അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്തു സാമ്പത്തികവും അല്ലാതെയുമുള്ള ലാഭം നേടാൻ ശ്രമിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. മനുഷ്യദൈവങ്ങളും മതപൗരോഹിത്യവും അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇതാണ് അന്ധവിശ്വാസചൂഷണങ്ങൾ പെരുകാനുള്ള കാരണം. അന്ധവിശ്വാസങ്ങള്‍ ആഭിചാരത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തലങ്ങളിലേക്ക് വളരുന്നത് കൂടുതൽ അപകടകരമാണെന്നും പരിഷത്ത് പ്രസിഡന്റ് ബി.രമേശും ജനറൽ സെക്രട്ടറി ജോജികൂട്ടുമ്മേലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.