എത്തിയത് വിദേശമലയാളിയായ യുവതിയെ കാണാനെന്ന് ഷൈൻ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
text_fieldsകൊച്ചി: അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും താൻ ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. സിനിമ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാരുണ്ടെന്നും ലഹരിവസ്തുക്കൾ വാങ്ങാൻ ഗൂഗിൾപേ വഴി പണം നൽകിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി.
വിദേശ മലയാളിയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാനാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ എത്തിയത്. സ്വന്തം ചെലവിലാണ് മുറി എടുത്തത്. അപ്പോഴാണ് റൂമിലേക്ക് സർവിസിനെന്ന് പറഞ്ഞുകൊണ്ട് ഷർട്ടും പാന്റ്സും ഇട്ട ആളുകൾ വന്നത്. അതിൽ സംശയം തോന്നിയപ്പോഴാണ് ഇറങ്ങി ഓടിയത്. തന്റെ പിതാവ് നിർമിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. അവർ തന്നെ മർദിക്കാൻ വന്നതാണെന്നാണ് കരുതിയത്. പൊലീസാണെന്ന് മനസ്സിലായില്ല.
സിനിമ സെറ്റുകളിൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരുണ്ട്. ലഹരി എത്തിച്ചുനൽകാൻ ഇടനിലക്കാരുമുണ്ട്. അവർക്കൊക്കെ ഗൂഗിൾ പേയിലൂടെ പണം നൽകിയിട്ടുണ്ടെങ്കിലും ആർക്കൊക്കെ എപ്പോഴെന്നുള്ളത് ഓർമയില്ല. നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശ രൂപത്തിൽ ചില കാര്യങ്ങൾ പറയുക മാത്രമാണുണ്ടായതെന്നും നടൻ പൊലീസിനോട് പറഞ്ഞു.
ഷൈനിന് ലഹരി ഉപയോഗമുണ്ട്, തെളിവ് കിട്ടിയിട്ടില്ലെന്ന് കമീഷണർ
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. എന്നാൽ, അയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അത് എന്താണെന്നും എങ്ങനെയാണെന്നുമുൾപ്പെടെ വിവരങ്ങൾ കിട്ടാനുണ്ട്. സാംപിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചതിന്റെ റിപ്പോർട്ട് വരണം. അതിനുശേഷമായിരിക്കും തുടർനടപടികൾ. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വിശദമായി ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടലിൽ ഡാൻസാഫ് സംഘം വന്നപ്പോൾ ഗുണ്ടകളാണെന്ന് കരുതി ചാടിപ്പോവുകയായിരുന്നു എന്ന വിശദീകരണം പരിശോധിക്കുകയാണ്. അങ്ങനെയാണ് സംഭവമെങ്കിൽ പൊലീസിനെ ബന്ധപ്പെടാമായിരുന്നു. കൂടുതൽ പ്രതികളുണ്ടോയെന്നും ഇപ്പോൾ പറയാനാവില്ല. കൂട്ടുപ്രതിയുടെ കാര്യം പറയാനായിട്ടില്ല. സിനിമമേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഷൈൻ മൊഴി നൽകിയിട്ടില്ല. നിരീക്ഷണത്തിലുള്ള ലഹരി ഇടപാടുകാരിൽ ഷൈനിന് ലഹരി നൽകിയതായി പറയപ്പെടുന്ന സജീറുമുണ്ടെന്നും കമീഷണർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.