ഐ.സി യോഗത്തിൽ വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല
text_fieldsകൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ (ഐ.സി) റിപ്പോര്ട്ടിലുണ്ടാകുകയെന്ന് സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം. സിനിമാ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമെന്നാണ് വിവരം.
നടനെതിരെ അമ്മയുടെ ഇന്റേണല്‍ കമ്മിറ്റിക്കു പുറമെ ഫിലിം ചേമ്പറിനും വിന്‍സി പരാതി നല്‍കിയിരുന്നു. കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി ഐ.സി യോഗത്തില്‍ വിന്‍സി പ്രകടിപ്പിച്ചു. പൊലീസില്‍ പരാതി നല്കാന് താൽപര്യമില്ലെന്നും സിനിമക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളിലാണ് ഐ.സി യോഗം ചേര്‍ന്നത്. വിന്‍സി ഒറ്റക്കും ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പവുമാണ് യോഗത്തിനെത്തിയത്.
വിന്‍സിക്കും ഷൈന്‍ ടോമിനും പറയാനുള്ളത് വെവ്വേറെയും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐ.സി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍സി മടങ്ങിയത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും സ്വാഭാവിക ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍, ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു.
അതേസമയം രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും താൻ ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. സിനിമ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാരുണ്ടെന്നും ലഹരിവസ്തുക്കൾ വാങ്ങാൻ ഗൂഗിൾപേ വഴി പണം നൽകിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി.
വിദേശ മലയാളിയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാനാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ എത്തിയത്. സ്വന്തം ചെലവിലാണ് മുറി എടുത്തത്. അപ്പോഴാണ് റൂമിലേക്ക് സർവിസിനെന്ന് പറഞ്ഞുകൊണ്ട് ഷർട്ടും പാന്റ്സും ഇട്ട ആളുകൾ വന്നത്. അതിൽ സംശയം തോന്നിയപ്പോഴാണ് ഇറങ്ങി ഓടിയത്. തന്റെ പിതാവ് നിർമിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. അവർ തന്നെ മർദിക്കാൻ വന്നതാണെന്നാണ് കരുതിയത്. പൊലീസാണെന്ന് മനസ്സിലായില്ല.
സിനിമ സെറ്റുകളിൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരുണ്ട്. ലഹരി എത്തിച്ചുനൽകാൻ ഇടനിലക്കാരുമുണ്ട്. അവർക്കൊക്കെ ഗൂഗിൾ പേയിലൂടെ പണം നൽകിയിട്ടുണ്ടെങ്കിലും ആർക്കൊക്കെ എപ്പോഴെന്നുള്ളത് ഓർമയില്ല. നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശ രൂപത്തിൽ ചില കാര്യങ്ങൾ പറയുക മാത്രമാണുണ്ടായതെന്നും നടൻ പൊലീസിനോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.