ഷൈൻ ടോം ചാക്കോ സുഹൃത്താണ്, മറ്റ് ബന്ധങ്ങളില്ല -ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്‌ലിമ
text_fieldsഷൈൻ ടോം ചാക്കോ, തസ്‌ലിമ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ സുഹൃത്താണെന്നും അതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലിമ സുൽത്താന. താനൊരു അഭിനേത്രി കൂടിയാണെന്നും ഷൈനുമായുള്ള ബന്ധം സിനിമ സെറ്റിൽവെച്ചാണെന്നും തസ്‌ലിമ കോടതിയിൽ പറഞ്ഞു. നേരത്തെ ഷൈൻ ടോമും ശ്രീനാഥ് ഭാസിയും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതായി തസ്‌ലിമ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോടതിയിലും മാധ്യമങ്ങൾക്കു മുമ്പിലും ഇക്കാര്യം നിഷേധിച്ചു.
അതേസമയം ഷൈൻ ടോം ചാക്കോക്കെതിരെ സിനിമ സംഘടനയായ ‘അമ്മ’ ആഭ്യന്തര സമിതിക്ക് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് നടി വിൻസി അലോഷ്യസ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കും. ആഭ്യന്തര സമിതി യോഗം ചേരുന്നുണ്ട്. അതിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. സമിതിയുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു. നടൻ ഷൈൻ ടോം ചാക്കോ സൂത്രവാക്യം സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നാണ് വിൻസി അലോഷ്യസിന്റെ പരാതി.
അതിനിടെ, സിനിമ മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊച്ചി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സിനിമ മേഖലയിൽ ലഹരി ഉപയോഗം സംബന്ധിച്ച് ആവശ്യമായ നടപടിയെടുക്കും. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഷൈനിന്റെ മൊഴിയിൽ സിനിമ മേഖലയെ കുറിച്ചുള്ള പരാമർശമില്ല. മൊഴിയിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി പേർ നിരീക്ഷണത്തിലാണെന്നും കമീഷണർ പറഞ്ഞു.
ബുധനാഴ്ച രാത്രി ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ വെള്ളിയാഴ്ച പൊലീസിൽ ഹാജരായിരുന്നു. നടനെ ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു. നടന്റെ പേര് പറയാതെ, സിനിമ സെറ്റിൽവച്ച് മോശം അനുഭവം നേരിട്ടതായി വിൻസി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയതോടെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും ചർച്ചയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.