സിദ്ദീഖ് ആരുടെ തണലിൽ?
text_fieldsകൊച്ചി: ബലാത്സംഗക്കേസിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി നാലുദിവസം കഴിഞ്ഞിട്ടും താരസംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദീഖിനെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റവാളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ സർവസന്നാഹങ്ങളും അത്യാധുനിക സംവിധാനങ്ങളുമുള്ള കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച്, എല്ലാവരും തിരിച്ചറിയുന്ന, ഇത്ര പ്രമുഖനായ ഒരാൾക്ക് ദിവസങ്ങളോളം ഒളിവിൽ കഴിയാനാകുന്നു എന്നത് ഒട്ടേറെ സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിദ്ദീഖ് സമർപ്പിച്ച ഹരജിയിൽ തീരുമാനമാകുന്നതുവരെ ഒളിവിൽ കഴിയാൻ പൊലീസ് ബോധപൂർവം അവസരം ഒരുക്കുകയാണെന്നാണ് ആക്ഷേപം. എന്നാൽ, വ്യാപക തിരച്ചിൽ നടത്തിവരുന്നതായി പൊലീസും പറയുന്നു. ചിലയിടങ്ങളിൽ തിരച്ചിൽ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കൽ തുടങ്ങി ചട്ടപ്പടി നടപടിക്രമങ്ങൾക്കപ്പുറം സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആത്മാർഥമായി ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. വിമാനത്താവളങ്ങൾക്ക് പിന്നാലെ പ്രമുഖ ദേശീയ മാധ്യമങ്ങളിലടക്കം സിദ്ദീഖിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ സജീവമായി രംഗത്തുണ്ടായിരുന്ന സിദ്ദീഖ് ഹൈകോടതിയുടെ തീരുമാനം വന്നതോടെ അപ്രത്യക്ഷനാകുകയായിരുന്നു. സുഹൃത്തുക്കളുടെ കാറിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് പറയുന്നത്.
ആദ്യം മൊബൈൽ ഫോൺ സ്വിച് ഓഫായിരുന്നെങ്കിലും പിന്നീട് ഫോൺ ഓണായിട്ടും സിദ്ദീഖിന്റെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിനായില്ല. തിങ്കളാഴ്ച സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഒളിവിൽ കഴിയാനാണത്രെ അഭിഭാഷകരും സിദ്ദീഖിന് നൽകിയ നിർദേശം.ബന്ധുക്കളുുടെയും സുഹൃത്തുക്കളുടെയും വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.