മറ്റു നടൻമാർക്ക് മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്ന് സിദ്ദീഖ്
text_fieldsന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം കേരളത്തിൽ മറ്റു ചില നടന്മാർക്കെതിരെയും പരാതികളുണ്ടായെന്നും അവർക്ക് മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു.
പരാതിയിലുണ്ടായ കാലതാമസം പരിഗണിച്ചും മുൻകൂർ ജാമ്യം നൽകണമെന്ന് അദ്ദേഹം ബോധിപ്പിച്ചു. തനിക്കെതിരെ ആരോപിച്ച കുറ്റകൃത്യം 2016ൽ നടന്നുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. എന്നിട്ടും എട്ടുവർഷം കഴിഞ്ഞാണ് പരാതിയുമായി വന്നിരിക്കുന്നത്. ഈ കാലതാമസം കോടതി പരിഗണിക്കണം. 2019ൽ ‘മീ റ്റൂ’ വെളിപ്പെടുത്തലുകളുടെ സമയത്ത് നടി ഇതേ ആരോപണം ഉന്നയിച്ചതാണ്. പക്ഷേ, പരാതി നൽകിയില്ല.
ആരോപണമുന്നയിച്ച് ഇത്രയും വർഷമായി തന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകാത്തതിനാൽ തെളിവ് നശിപ്പിക്കുമെന്ന വാദത്തിന് പ്രസക്തിയില്ല. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും സിദ്ദീഖ് ഹരജിയിൽ വ്യക്തമാക്കി.
നടന്മാർക്കെതിരെ പരാതി നൽകിയ നടി മുൻകൂർ ജാമ്യ ഹരജിയുമായി ഹൈകോടതിയിൽ
കൊച്ചി: എം.എൽ.എകൂടിയായ നടൻ മുകേഷ്, ജയസൂര്യ തുടങ്ങിയവർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടി മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. നടന്മാർക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് തനിക്കെതിരെ കേസുകൾ കെട്ടിച്ചമച്ചെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. പീഡന ആരോപണമുന്നയിച്ചതോടെ ജീവന് ഭീഷണിയുണ്ടെന്നും ഹരജിയിൽ പറയുന്നു.
മാധ്യമ വാർത്തകൾ കണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാനായി വിവരാവകാശ നിയമപ്രകാരം പൊലീസിന് അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
നടിക്കെതിരെ ബന്ധുവായ യുവതി കഴിഞ്ഞ ദിവസം പോക്സോ കേസെടുക്കാവുന്ന ആരോപണം ഉന്നയിച്ചിരുന്നു. 2014ൽ തമിഴ് സിനിമ ഓഡിഷന് ചെന്നൈയിൽ എത്തിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത തന്നെ ഹരജിക്കാരി പലർക്കും കാഴ്ചവെക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി പറയാതെയാണ് ഹരജി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.