സിൽവർ ലൈൻ: സർവേ നടത്താതെ ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ അളവും രൂപരേഖയും നിശ്ചയിച്ചതെങ്ങിനെയെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർവേ നടത്താതെ സിൽവർ ലൈൻ രൂപരേഖ തയാറാക്കിയതെങ്ങനെയെന്ന് ഹൈകോടതി. 955.13 ഹെക്ടർ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ടെന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ എങ്ങനെയാണ് മനസ്സിലായതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി അതിരുതിരിച്ച് കല്ലിടുന്നത് ചോദ്യംചെയ്ത് കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിനു സെബാസ്റ്റ്യനടക്കം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമർശം. ഉന്നയിച്ച സംശയങ്ങളിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, തുടർന്ന് ഹരജി വീണ്ടും 12ന് സമാന ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
റെയിൽവേ ആക്ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ സ്പെഷൽ റെയിൽവേ പദ്ധതികൾക്കായി സർവേ നടത്താൻ കഴിയൂവെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാറാണ് പുറപ്പെടുവിക്കേണ്ടത്. പദ്ധതിക്ക് 955.13 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സ്പെഷൽ തഹസിൽദാരെയടക്കം നിയമിച്ച് ആഗസ്റ്റ് 18ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇതിന് വിരുദ്ധമായതിനാൽ നിലനിൽക്കില്ല.
കേന്ദ്ര സർക്കാറിന്‍റെ വിജ്ഞാപനമില്ലാതെ ഇത്തരത്തിൽ അതിരുതിരിച്ച് കല്ലിടുന്നത് നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർ നടപടികൾ തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വിജ്ഞാപന പ്രകാരം സർവേ ജോലികൾ നടന്നുവരുകയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, സർവേ പൂർത്തിയാകുംമുമ്പേതന്നെ ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്‍റെ അളവ് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയതായി കോടതി ചൂണ്ടിക്കാട്ടി. സർവേ നടന്നുകൊണ്ടിരിക്കെത്തന്നെ സർവേ, ബ്ലോക്ക് നമ്പറുകളും വില്ലേജ് വിശദാംശങ്ങളൂം ഉൾപ്പെടുത്തി. ഈ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എങ്ങനെയാണ് സാധ്യമായതെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് വിശദീകരണത്തിനായി ഹരജി മാറ്റിയത്.
നടക്കുന്നത് പ്രാഥമിക തയാറെടുപ്പുകൾ മാത്രമെന്ന് സർക്കാർ
സർവേ നടത്തി, സ്ഥലം തിരിക്കുന്നതടക്കം ഇപ്പോൾ നടക്കുന്നത് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക തയാറെടുപ്പുകൾ മാത്രമെന്ന് സർക്കാർ ഹൈകോടതിയിൽ. സാമൂഹികാഘാത പഠനത്തിനടക്കം സഹായകരമാകുംവിധമാണ് കല്ലിടലുൾപ്പെടെ നടക്കുന്നത്. 1961ലെ സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിർത്തി നിർണയിക്കുക.
എങ്കിലും അന്തിമാനുമതി ലഭിച്ചശേഷം മാത്രമേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാറിന്‍റെയും റെയിൽവേ ബോർഡിന്‍റെയും അനുമതിയില്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന ഉറപ്പ് ലംഘിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോപിച്ച് കോട്ടയം പെരുവ സ്വദേശി എം.ടി. തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
പ്രാഥമിക നടപടികൾക്ക് എറണാകുളത്ത് സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും വിവിധ ജില്ലകളിലായി 11 സ്പെഷൽ തഹസിൽദാർമാരെയും നിയോഗിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഡിസംബർ 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1221 ഹെക്ടർ സ്ഥലമാണ് പദ്ധതിക്ക് വേണ്ടിവരുന്നത്. പരിസ്ഥിതി ആഘാതപഠനത്തിനും ഉത്തരവിട്ടിട്ടുണ്ട്.
വിജ്ഞാപനത്തിനുശേഷം വിശദ സർവേ നടത്തും. പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്. വലിയ പദ്ധതിയായതിനാൽ പ്രാഥമിക തയാറെടുപ്പുകൾ ആവശ്യമാണ്. സാമൂഹികാഘാത പഠനത്തിനും വിദഗ്ധ സമിതി രൂപവത്കരിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതിയുണ്ട്.
സ്ഥലം ഏറ്റെടുക്കാനുള്ള അനുമതിക്കായി കെ.ആർ.ഡി.സി.എൽ മാനേജിങ് ഡയറക്ടർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിന്‍റെ അന്തിമതീരുമാനത്തിന് കാക്കുകയാണ്. അന്തിമാനുമതിക്കും സാമൂഹികാഘാത പഠനത്തിനും വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിച്ചതിനുംശേഷം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.