സിൽവർലൈൻ: ഡി.പി.ആർ പുറത്തുവിടാൻ സമ്മർദം ശക്തം
text_fieldsതിരുവനന്തപുരം: സി.പി.ഐക്ക് പിന്നാലെ സി.പി.എമ്മിൽനിന്നും ആവശ്യം ഉയർന്നതോടെ സില്വര്ലൈനിെൻറ വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആര്) പുറത്തുവിടാന്‍ കെ-റെയിലിനുമേല്‍ സമ്മര്‍ദം ശക്തം. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് സി.പി.ഐ ആവർത്തിക്കുമ്പോൾ സമാനമായ ആവശ്യം സി.പി.എമ്മിൽനിന്നും ഉയർന്നിട്ടുണ്ട്.
പദ്ധതി നടപ്പാക്കിയേ തീരൂയെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിക്കെതിരായ നിലപാടെടുത്ത സാഹചര്യത്തിൽ പരാതികൾ പരിഹരിച്ചുപോകണമെന്ന അഭിപ്രായം സി.പി.എമ്മിലുമുണ്ട്. ഡി.പി.ആർ കണ്ടശേഷമായിരിക്കും പാർട്ടിയുടെ തുടര്നിലപാടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവും വ്യക്തമാക്കിയിരുന്നു. അതുവരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ. സി.പി.എം നേതൃത്വത്തെ സി.പി.ഐ നേതൃത്വം ഇക്കാര്യം അറിയിക്കുകയും ചെയ്യും.
രൂപരേഖ പുറത്തുവിടണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ കെ-റെയിൽ അധികൃതരും സമ്മർദത്തിലാണ്. ഡി.പി.ആര് പുറത്തുവിടാത്തത് ദുരൂഹമാണെന്ന ആക്ഷേപമാണ് കെ-റെയില്‍വിരുദ്ധ സമരസമിതി ഉന്നയിക്കുന്നത്. ഡി.പി.ആര് ബൗദ്ധിക സ്വത്താണെന്ന വാദം ഉന്നയിച്ച് നേരത്തേ വിവരാവകാശ അപേക്ഷ കെ-റെയില്‍ തള്ളിയിരുന്നു. ഡി.പി.ആറിെൻറ പകര്‍പ്പ് ഗതാഗത വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവരാവകാശ നിയമപ്രകാരം പൊതുജനത്തിന് നല്കാമെന്നുമുള്ള നിലപാടിലാണ് അവർ. പദ്ധതിയോട് വിയോജിപ്പൊന്നുമില്ലെങ്കിലും ഡി.പി.ആര് ഒളിപ്പിച്ചു െവക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എമ്മിലെ ചില നേതാക്കള്‍ക്കുള്ളത്. മറച്ചുവെക്കാനൊന്നുമില്ലാത്ത പദ്ധതിയുടെ ഡി.പി.ആര് പുറത്തുവിടുന്നതിലെന്താണ് പ്രശ്നമെന്ന ചോദ്യം കെ-റെയില്‍ അധികൃതരോടും അവർ ആരായുന്നു. സി.പി.എം ജില്ല സമ്മേളനങ്ങളിലും വിഷയം ചർച്ചക്ക് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.