Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിമി റോസ് ബെല്‍ ജോണിനെ...

സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി; നടപടി വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന്

text_fields
bookmark_border
Simi Rosebell John, Congress
cancel

തിരുവനന്തപുരം: സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ നിർദേശ പ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ.പി.സി.സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്​ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്​, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എം.പി എന്നിവരടക്കമുള്ള വനിതാ നേതാക്കളാണ് നടപടി ആവശ്യപ്പെട്ടത്.

സിമി റോസ്ബെൽ ജോണിന്‍റെ ആരോപണത്തോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് സ്ഥാനം കിട്ടിയില്ലെന്ന് കരുതി സ്ഥാനം കിട്ടിയവരെല്ലാം മോശമായ വഴിയിലൂടെയാണ് വന്നതെന്ന് പറയുന്നത് ശരിയല്ലെന്ന് സതീശൻ വ്യക്തമാക്കി. എത്രയോ സ്ഥാനങ്ങള്‍ കിട്ടിയ ഒരാളാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒരു വനിതയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണ്. അത് അവര്‍ ചെയ്യരുതായിരുന്നു. അവരും കോണ്‍ഗ്രസില്‍ ഉള്ള ആളല്ലേ? സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണത്. കെ.വി തോമസിനെ എം.പിയാക്കിയപ്പോഴും ഹൈബി ഈഡനെ എം.പി ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. ടി.ജെ വിനോദിനെ എം.എല്‍.എ ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് പറഞ്ഞത്. അന്നൊന്നും ഇത് തീരുമാനിക്കുന്ന ആളായിരുന്നില്ല ഞാന്‍. ഞാന്‍ പ്രതിപക്ഷ നേതാവായിട്ട് മൂന്ന് വര്‍ഷമെ ആയുള്ളൂ. അവര്‍ അതിന് മുന്‍പെ നിരവധി സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. ജില്ലാ കൗണ്‍സിലിലും കോര്‍പറേഷനിലും അസംബ്ലിയിലും അവര്‍ മത്സരിച്ചുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരു സ്ത്രീയും പി.എസ്.സി അംഗമായിട്ടില്ല. അതും അവര്‍ക്ക് നല്‍കി. അത്ര വലിയ സ്ഥാനങ്ങളാണ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര സീറ്റും അവര്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഏകകണ്ഠമായാണ് ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്. എറണാകുളത്ത് നിന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ നിന്നും പത്ത് പേരാണ് ആ സ്ഥാനത്തേക്കുണ്ടായിരുന്നത്. എന്റെ ഏറ്റവും അടുത്ത ജയിസണ്‍ ജോസഫിനെയും എം.ആര്‍ അഭിലാഷിനെയും എനിക്ക് ഭാരവാഹികള്‍ ആക്കാന്‍ പറ്റിയില്ല. ഇവിടെ നിന്നും സീനിയര്‍ ആയ നാലു പേരാണ് ഭാരവാഹികളായത്.

28 ഭാരവാഹികളില്‍ നാല് പേരാണ് എറണാകുളത്തു നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്റെ ജില്ലായാണെന്നു കരുതി പത്തു പേരെ വെക്കാന്‍ സാധിക്കുമോ? അതിനൊക്കെ പരിമിതിയുണ്ട്. ഞാന്‍ പോലും ഈ സ്ഥാനത്തൊന്നും എത്താത്ത ആളാണ്. അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും മഹിള കോണ്‍ഗ്രസിന്റെയും അഖിലേന്ത്യ സെക്രട്ടറിയായിട്ടുണ്ട്. ഒരുപാട് സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ട ആളാണ് ഞാന്‍. ഇപ്പോഴാണ് ഭാരവാഹികളെ തീരുമാനിക്കുന്ന ടീമില്‍ ഞാന്‍ വന്നത്.

സി.പി.എമ്മുകാരാനായ ഒരു ചാനല്‍ മേധാവി സി.പി.എമ്മുകാരുമായി ഗൂഢാലോചന നടത്തി പുറത്തിറക്കിയിരിക്കുന്ന വാര്‍ത്തയാണിത്. സി.പി.എമ്മിനെ സഹായിക്കുന്നതിന് വേണ്ടിയുള്ള കുക്ക്ഡ് അപ്പ് സ്റ്റോറിയാണിത്. ആ എഡിറ്ററുടെ പശ്ചാത്തലം പരിശോധിച്ചാല്‍ അത് മനസിലാകും. ഇന്റര്‍വ്യൂ നടത്താന്‍ പോയ റിപ്പോര്‍ട്ടര്‍ എല്ലാ ദിവസവും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ആളാണ്. സിനിമ രംഗത്തുള്ള ആരോപണം കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അവര്‍ അതൊന്നും പറഞ്ഞില്ല. അവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും കിട്ടിയില്ലെന്ന് മാത്രമാണ് പറഞ്ഞത്.

സി.എല്‍.പി ലീഡര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ ഞാന്‍ ഉണ്ടെന്നു മാത്രമെയുള്ളൂ. പാര്‍ട്ടിയുടെ അവസാന തീരുമാനം എടുക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണ്. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളിലും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കും. ഒരാള്‍ക്ക് ഒറ്റക്ക് തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressSimi Rosebell John
News Summary - Simi Rosebell John was expelled by the Congress
Next Story