വയോധികനെ കൊലപ്പെടുത്തിയ സഹോദരി പുത്രന് അറസ്റ്റില്‍
text_fieldsആലക്കോട്: ആലക്കോട് ഉദയഗിരിയില്‍ ഭിന്നശേഷിക്കാരനായ കൂമ്പുക്കല്‍ ദേവസ്യ എന്ന തങ്കച്ചനെ (76) തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരി പുത്രന് തളിപ്പറമ്പ ആടിക്കുംപാറയിലെ സൈമോന്‍ (36) അറസ്റ്റിലായി. കൊല്ലപ്പെട്ട ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയുടെ മകനാണ് സൈമോന്‍.
ഞായറാഴ്ച വൈകീട്ട് ആറോടെ ഉദയഗിരി തൊമരക്കാട്ടെ വീട്ടിലാണ് ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത ദേവസ്യ തലക്കടിയേറ്റു മരിച്ചത്. ദേവസ്യയും സഹോദരങ്ങളായ അന്നക്കുട്ടി, തോമാക്കുട്ടി, അന്നക്കുട്ടിയുടെ മറ്റൊരു മകനായ ഷൈജു എന്നിവരും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
ഇടക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്. കഴിഞ്ഞദിവസം വീട്ടിലെത്തിയ സൈമോന്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ദേവസ്യയെ തലക്കടക്കം അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. സമീപത്തെങ്ങും മറ്റു വീടുകളില്ലാത്തതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകി.
ദേവസ്യയെ ആക്രമിക്കുന്നത് കണ്ട് വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടോടെ ആലക്കോട് എസ്.ഐ കെ.വി. സുനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ദേവസ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു മണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സൈമോനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ദേവസ്യ അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.