സ്റ്റാൻഡേഡ് ഗേജ് ആക്കാൻ ആവശ്യപ്പെട്ടത് കെ റെയിലെന്ന് സൂചന നൽകി സിസ്ട്ര
text_fieldsതൃശൂർ: സിൽവർ ലൈൻ കെ റെയിൽ പദ്ധതി സ്റ്റാൻഡേഡ് ഗേജ് ആക്കാൻ ആവശ്യപ്പെട്ടത് കെ റെയിൽ അധികൃതരാണെന്ന സൂചന നൽകി കൺസൽട്ടിങ് കമ്പനി സിസ്ട്ര. പദ്ധതിയെപ്പറ്റിയുള്ള ചർച്ചയിൽ കെ റെയിൽ അധികൃതർ അങ്ങനെ ആവശ്യപ്പെട്ടെന്ന് 2019 മേയ് 15ന് സമർപ്പിച്ച പ്രാഥമിക സാധ്യത പഠന റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാൻഡേഡ് ഗേജ് പദ്ധതിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നും ഭാവിയിൽ ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള ബ്രോഡ്ഗേജ് പാതയാണ് അഭികാമ്യമെന്നും പ്രാഥമിക സാധ്യത പഠനത്തിൽ സിസ്ട്ര അഭിപ്രായപ്പെട്ടിരുന്നു. ആ റിപ്പോർട്ടിന്റെ 14, 45, 46, 109, 131 പേജുകളിലാണ് ഈ സൂചന നൽകുന്നത്.
എന്നിട്ടും 2019 മേയ് 15ന് സിസ്ട്ര എന്ന കൺസൽട്ടിങ് കമ്പനി നിലവിലെ ലൈനുകളുമായി ബന്ധമില്ലാത്ത സ്റ്റാൻഡ് എലോൺ പദ്ധതിയായായി ശിപാർശ ചെയ്തതിന് പിന്നിൽ കെ റെയിലിന്റെ സമ്മർദമാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
ബ്രോഡ്ഗേജിലുള്ള എലിവേറ്റഡ് പാതയായിട്ടാണ് തുടക്കത്തിൽ കെ റെയിൽ വിഭാവനം ചെയ്തത്. അങ്ങനെയെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ലൈനുകളുമായി ബന്ധപ്പെടുത്താനാകുമായിരുന്നു. പിന്നീടാണ് റെയിൽവേ അംഗീകാരം ലഭിച്ചെന്ന് സിസ്ട്രയെ വിശ്വസിപ്പിച്ചത്.
റെയിൽവേ ബോർഡിന്റെ അംഗീകാര രേഖ കൈമാറാൻ സിസ്ട്ര പ്രാഥമിക സാധ്യത പഠനവേളയിൽ ആവശ്യപ്പെട്ടപ്പോൾ കെ റെയിൽ എം.ഡി പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക സാധ്യത പഠനത്തിന് നേതൃത്വം നൽകിയ അലോക് കുമാർ വർമ 2019 മാർച്ച് ഏഴിന് കെ റെയിൽ എം.ഡിക്ക് കത്തെഴുതിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.