മഞ്ഞ് കുറയും; പകൽച്ചൂട് ഇനിയും കൂടും
text_fieldsതൃശൂർ: മൂടിക്കെട്ടിയ അന്തരീക്ഷം വഴിമാറിയതോടെ പുലർച്ചെ കേരളം തണുത്ത് വിറക്കുകയാണ്. 2019ന് ശേഷം രേഖപ്പെടുത്തിയ കൂടിയ ശൈത്യമാണിത്. കുറച്ചു ദിവസങ്ങൾ കൂടി മഞ്ഞിന്റെ സാന്നിധ്യമുണ്ടാവുമെന്നും തുടർന്ന് ഫെബ്രുവരി ആദ്യത്തിൽ തന്നെ ചൂട് കൂടുന്ന പ്രവണതയാണ് കാണുന്നതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ.
നിലവിൽ മഞ്ഞുള്ളപ്പോൾ തന്നെ 35 ഡിഗ്രി സെൽഷ്യസിൽ വിവിധ ഭാഗങ്ങളിൽ പകൽച്ചൂട് രേഖപ്പെടുത്തുന്നുണ്ട്. ഇത് കൂടാനുള്ള സാധ്യതയാണ് നിഴലിക്കുന്നത്. നിലവിൽ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൈനസ് മൂന്നിൽ താഴെ ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. തെളിഞ്ഞ ആകാശവും മഴ മാറിയ അന്തരീക്ഷവുമാണ് നിലവിലെ മഞ്ഞിന് കാരണം. പിന്നാലെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
പൊതുവേ മഴ കുറവായ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 2022ൽ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 22.4ന് പകരം 15 മി.മീ. മഴയാണ് ആദ്യ രണ്ടു മാസങ്ങളിൽ ലഭിച്ചത്. 2021ൽ ജനുവരിയിൽ 115 ശതമാനം അധികമഴയാണ് ലഭിച്ചത്. 2022ൽ കേരളത്തിന് ലഭിച്ചത് ശരാശരിയെക്കാൾ ഒരു മില്ലിമീറ്റർ മാത്രം കൂടുതൽ മഴയാണ്. വേനലിൽ ലഭിച്ച 85 ശതമാനം മഴയാണ് വാർഷിക മഴ കണക്ക് ഇത്രമേൽ എത്താനായത്. 2896 മി.മീ. മഴയാണ് 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ ലഭിച്ചത്.
2021ൽ 16 ശതമാനം കുറവിൽ 1719 മി.മീ. മഴയാണ് കാലവർഷത്തിൽ ലഭിച്ചത്. 26 ശതമാനം അധികമഴയാണ് വേനലിൽ ലഭിച്ചത്. 2020തിൽ കാലവർഷം ഒമ്പത് ശതമാനം അധികവും തുലാവർഷം 26 ശതമാനം കുറവുമാണ് ലഭിച്ചത്. 2019ൽ കാലവർഷം 13 ശതമാനം അധികവും തുലാവർഷം 27 ശതമാനം കൂടുതലുമാണ്. പ്രളയവർഷമായ 2018ൽ 24 ശതമാനം അധികമഴയാണ് കാലവർഷത്തിൽ ലഭിച്ചത്. വേനൽമഴ 37 ശതമാനം കൂടിയപ്പോൾ തുലാവർഷം 13 ശതമാനം കുറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.