സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണം
text_fieldsബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതി. ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിള സമര്‍പ്പിച്ച പരാതിയില്‍ തന്‍െറ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം പരിഗണിച്ച കോടതി, തെളിവ് നല്‍കാന്‍ ഡിസംബര്‍ 13ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.
എന്നാല്‍, തനിക്കെതിരായ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. വിധി നടപ്പാക്കാന്‍ മൂന്നു മാസത്തെ സമയമുള്ളതിനാല്‍ ജനുവരി 24 വരെ സ്റ്റേ നിലനില്‍ക്കുമെന്നും അതിനാല്‍ തള്ളേണ്ട ആവശ്യമില്ലെന്നും ജഡ്ജി എന്‍.ആര്‍. ചന്നകേശവ ഉത്തരവില്‍ പറഞ്ഞു.
4000 കോടിയുടെ സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ 1.35 കോടി രൂപ തട്ടിയെന്നാരോപിച്ച് എം.കെ. കുരുവിള 2015 മാര്‍ച്ച് 23നാണ് അഡ്വ. ബി.എന്‍. ജയദേവ വഴി ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയെ സമീപിച്ചത്. ആറു പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഇവര്‍ 12 ശതമാനം പലിശയടക്കം 1,60,85,700 രൂപ മൂന്നു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഒക്ടോബര്‍ 24ന് ഉത്തരവിട്ടിരുന്നു.
എന്നാല്‍, തന്‍െറ വാദം കേള്‍ക്കാതെയാണ് വിധിയെന്നും ഇത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അപ്പീല്‍ നല്‍കുകയായിരുന്നു. കുരുവിളയുടെ പരാതിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. ജോസഫ് ആന്‍റണി കോടതിയില്‍ വാദിച്ചു. ഇതിനെതിരെ പരാതിക്കാരനായ കുരുവിള കോടതിയില്‍ തടസ്സഹരജി സമര്‍പ്പിച്ചിരുന്നു. തന്‍െറ വാദംകേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണെന്നും വിചാരണക്കിടെ രണ്ടു തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. ബി.എന്‍. ജയദേവ ബോധിപ്പിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.