സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ വിധി ഒക്ടോബർ ഏഴിന്
text_fieldsബംഗളൂരു: വ്യവസായി എം.കെ. കുരുവിള സമർപ്പിച്ച സോളാർ കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഇടക്കാല ഹരജിയിൽ വിധി പറയുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റി. ശനിയാഴ്ച വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി പാട്ടീൽ മോഹൻകുമാർ ഭീമനഗൗഡ ഏഴിലേക്ക് മാറ്റുകയായിരുന്നു. 4000 കോടിയുടെ സോളാർ പ്ലാൻറ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ സ്കോസ എജുക്കേഷനൽ കൺസൾട്ടൻസി 1.35 കോടി തട്ടിയെടുത്തെന്നാണ് കേസ്.
താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും ഇക്കാരണത്താൽ കേസ് തള്ളണമെന്നുമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചുനൽകണമെന്ന് 2016 ഒക്ടോബർ 24ന് ഇതേ കോടതി വിധിച്ചിരുന്നു. എന്നാൽ, വിധി റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ ഏപ്രിൽ അഞ്ചിന് അനുകൂല വിധിയുണ്ടായി. തുടർന്ന് ജൂൺ ഒന്നിന് കുരുവിളയുടെ ഹരജി കോടതി വീണ്ടും ഫയലിൽ സ്വീകരിക്കുകയായിരുന്നു.
ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണ് ഉമ്മൻ ചാണ്ടി ഇടക്കാല ഹരജി നൽകിയത്. ദസറ അവധിക്കുപിരിഞ്ഞ കോടതി ഇനി മൂന്നിനാണ് തുറക്കുക. കേസിൽ ഉമ്മൻ ചാണ്ടി അഞ്ചാംപ്രതിയാണ്. സ്കോസ എജുക്കേഷനൽ കൺസൾട്ടൻറ്സ്, മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ഡെൽജിത്, സ്കോസ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.