ക്ഷീരകർഷകരുടെ പ്രശ്നത്തിന് പരിഹാരം; നാളെ മുതൽ മിൽമ മുഴുവൻ പാലും സംഭരിക്കും
text_fieldsകോഴിക്കോട്: മലബാറിലെ ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരമാവുന്നു. നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്നും മിൽമ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ് മണി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പ്രശ്നം പരിഹരിക്കുെമന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അധികമായി വരുന്ന പാൽ ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കോവിഡ് ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. പാൽ പാൽപൊടിയാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിലൊഴികെ മറ്റെല്ലായിടത്തും പാലിന്‍റെയും പാലുൽപ്പന്നങ്ങളുടേയും ആവശ്യകത വർധിക്കുകയാണ്. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകൾ മലബാറിൽ നിന്ന് പാൽ ശേഖരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മിൽമ വ്യക്തമാക്കി.
തിങ്കളാഴ്ച്ച മുതലാണ് പാൽ സംഭരണം മിൽമ കർശനമായി നിയന്ത്രിച്ചത്. 60 ശതമാനം പാൽ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മിൽമ ശേഖരിക്കുന്നത്. വൈകീട്ട് പാൽ വേണ്ടെന്നും അറിയിച്ചിരുന്നു. കോവിഡ് കാലത്ത് വിൽപന കുറഞ്ഞതാണ് സംഭരണം കുറയ്ക്കാൻ കാരണമെങ്കിലും ഇതുമൂലം ക്ഷീരകർഷകർ മൂന്ന് ദിവസമായി ദുരിതത്തിലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.