എസ്.പി നിശാന്തിനിക്കെതിരെ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: ബാങ്ക് മാനേജരായ പേഴ്സി ജോസഫിനെ മർദിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് എസ്.പി ആർ. നിശാന്തിനിക്കെതിരെ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. 2011 ജൂലൈയിൽ തൊടുപുഴ പൊലീസ് സ്റ്റേഷെൻറ മുകൾനിലയിലെ എ.എസ്.പി ഓഫിസിൽെവച്ച് പെഴ്സിയെ മർദിച്ച സംഭവത്തിലാണ് അന്വേഷണം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായും ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി ദിനേന്ദ്ര കശ്യപിനെ പ്രിസൈഡിങ് ഓഫിസറായും നിയമിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
നേരത്തേ സർക്കാർതലത്തിൽ അന്വേഷിച്ചപ്പോൾ നിശാന്തിനി ആരോപണം നിഷേധിച്ചിരുന്നു. മർദനത്തിനുശേഷം മാപ്പ് ചോദിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച തെൻറ പേരിൽ കള്ളക്കേസുണ്ടാക്കി എന്നാണ് പേഴ്സിയുടെ പരാതി. ഇതു സംബന്ധിച്ച് പിന്നീട് തൊടുപുഴ കോടതിയിലും ഹൈകോടതിയിലും ഹരജികളും സമർപ്പിക്കപ്പെട്ടു. പേഴ്സിയുടെ അസ്സൽ മൊഴി കണ്ടുപിടിക്കാനും മൊഴി നശിപ്പിച്ചിട്ടുണ്ടെങ്കിൽ കാരണക്കാരെ കണ്ടുപിടിക്കണമെന്നുമായിരുന്നു 2016ലെ കോടതി ഉത്തരവ്.
എന്നാൽ, അന്നത്തെ ഇടുക്കി എസ്.പി നടപടിയെടുത്തില്ല. 2018-ൽ പേഴ്സിയുടെ അസ്സൽ മൊഴിയുടെ പകർപ്പ് ഇടുക്കി എസ്.പി ഹാജരാക്കി. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലെ നടപടി എന്താണെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ വകുപ്പുതല നടപടിയുടെ ഭാഗമായി നിശാന്തിനിക്ക് സർക്കാർ കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. അവർ ആരോപണം നിഷേധിച്ച് മറുപടി നൽകി. അത് സർക്കാർ തള്ളി. അതിെൻറകൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.