പേഴ്സണൽ സ്റ്റാഫിന് മെമ്മോ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി; സ്പീക്കർ വഴങ്ങരുതെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പേഴ്സണൽ സ്റ്റാഫിന് മെമ്മോ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണിത്. എ.കെ.ജി സെന്‍ററിൽ നിന്നുള്ള നിർദേശമാണ്. മുഖ്യമന്ത്രി ഭയപ്പെടുത്താൻ നോക്കുകയാണ്. സ്പീക്കർ അതിന് വഴങ്ങരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇല്ലാത്ത പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ പേരിലാണ് മെമ്മോ അയച്ചിട്ടുള്ളത്. എത്ര ലാഘവത്തോടെയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ നടപടി. വിഷയത്തിൽ സ്പീക്കർ ഗൗവരത്തോടെ ഇടപെടണം. പേഴ്സണൽ സ്റ്റാഫിനെ മൂക്കിൽകേറ്റുമെന്ന ഭീഷണിയുമായി ആരും വരേണ്ട. സ്പീക്കറുടെ ഓഫീസിന് മുമ്പിലെ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ മന്ത്രിമാരുടെ സ്റ്റാഫുകൾ പകർത്തിയതിന്‍റെ തെളിവുകൾ തരാൻ തയാറാണ്. ഭരണപക്ഷ എം.എൽ.എമാരുടെ സ്റ്റാഫിന് നോട്ടീസ് അയക്കാൻ സെക്രട്ടറിയേറ്റിന് ധൈര്യമില്ല. പുതിയ നീക്കത്തിനെതിരെ നിയമപരമായി ആലോചിച്ച് മറുപടി നൽകുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിയമസഭ സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പേഴ്സണൽ സ്റ്റാഫുകളായ ബിജു, ടി.സി വിനീത്, നിസാർ എന്നിവർക്ക് നിയമസഭ സെക്രട്ടറിയേറ്റ് മെമ്മോ നൽകിയത്. സ്പീക്കറുടെ ഓഫിസിന്‍റെ മുൻവശത്ത് പ്രതിപക്ഷ എം.എൽ.എമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്. വിനീതിന്‍റെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് രസീത് വാങ്ങി. അതേസമയം, ബിജു, നിസാർ എന്നിവരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് മടക്കി.
മെമ്മോയിൽ പറയുന്ന തസ്തികയിൽ ബിജുവും നിസാറും പ്രവർത്തിക്കുന്നില്ലെന്നാണ് മറുപടി നൽകിയത്. പേഴ്സണൽ അസിസ്റ്റന്‍റ്, അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് എന്നീ തസ്തികളാണ് മെമ്മോയിൽ പറഞ്ഞിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽ കുമാർ പൊതുഭരണ വകുപ്പിന് നൽകിയ കത്തിൽ സർക്കാർ ഉത്തരവ് പ്രകാരം നിയമിതരായ ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് അണ്ടർ സെക്രട്ടറി മെമ്മോ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിൽ അടിയന്തര പ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഓഫിസിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സ്പീക്കറെ ഓഫിസിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് എം.എൽ.എമാരെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരെ ബലം പ്രയോഗിച്ച് ഓഫിസിന് മുമ്പിൽ നിന്ന് നീക്കിയത് കെ.കെ രമ അടക്കമുള്ളവർക്ക് പരിക്കേൽക്കുന്നതിന് വഴിവെച്ചു. ഈ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ എം.എൽ.എമാരുടെ പേഴ്സണൽ സ്റ്റാഫ് കാമറയിൽ പകർത്തി പുറത്തുവിട്ടെന്നാണ് ആരോപണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.