ഷൊർണൂർ-മംഗളൂരു പാതയിൽ വേഗം കൂട്ടൽ: നടപടി സജീവമാക്കി റെയിൽവേ
text_fieldsപാലക്കാട്: ഷൊർണൂർ മുതൽ മംഗളൂരു വരെ റെയിൽപാതയിലെ വളവുകൾ പരിഷ്കരിച്ച് വേഗം മണിക്കൂറിൽ 130 കി.മീറ്ററാക്കി വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. പാലക്കാട് ഡിവിഷന് കീഴിെല ഷൊർണൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കാസർകോട്, കാസർകോട്-മംഗളൂരു പാതകളിൽ വളവുകൾ പരിഷ്കരിക്കാനുള്ള പ്രവൃത്തികൾക്ക് കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷൻ ദർഘാസ് ക്ഷണിച്ചു.
റെയിൽപാതകൾ കടന്നുപോകുന്നിടങ്ങളിൽ റെയിൽവേക്ക് സ്വന്തമായി ഭൂമിയുള്ള സ്ഥലങ്ങളും ഭൂമിയേറ്റെടുക്കേണ്ട സ്ഥലങ്ങളുമുണ്ട്. ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്ത ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ടെൻഡർ ക്ഷണിച്ചിരിക്കുന്നതെന്ന് എ.ഡി.ആർ.എം സക്കീർ ഹുസൈൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കാതെ ട്രാൻസിഷൻ ലെങ്ത്ത് മാത്രം കൂട്ടി പദ്ധതി സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 35 കോടി രൂപ ചെലവിൽ 12 മാസംകൊണ്ട് 288 വളവുകൾ പരിഷ്കരിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതാണ് റെയിൽവേ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ദർഘാസ് പരസ്യം. കെ-റെയിൽ പദ്ധതിയിൽ പരിഷ്കരിക്കാൻ വിഭാവന ചെയ്ത വളവുകളിലെ 40 ശതമാനം ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ മംഗളൂരു-ചെന്നൈ പാതയിൽ വനമേഖലകളൊഴികെ 110 കി.മീറ്ററാണ് വേഗം. വേഗക്കുറവ് ഉള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. പുതിയ പാത ഉൾപ്പെടെ ഇവിടെ നിർമിക്കണം. അതിന് മുമ്പ് ലൂപ് ലൈൻ നിർമാണം ഉൾപ്പെടെ സാധ്യമായ വേഗം കൂട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ 100-110 കി.മീറ്ററും ഘട്ടംഘട്ടമായി 130-160 കി.മീറ്ററുമായി വേഗപരിധി ഉയർത്താനാണ് റെയിൽവേ പദ്ധതി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ പൂർത്തിയായതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.