ശ്രീനിവാസനെ തിരിച്ചറിഞ്ഞു, ലത എന്ന മോതിരപ്പേരിലൂടെ
text_fieldsശ്രീനിവാസൻ, ശ്രീലേഷ്
നിലമ്പൂർ: സന്തോഷമുഹൂർത്തങ്ങളുടെ പ്രതീകമായിരുന്ന ആ വിവാഹമോതിരത്തിലൂടെ ഒടുവിൽ ശ്രീനിവാസനെ തിരിച്ചറിഞ്ഞപ്പോൾ ആശുപത്രി മുറിയിൽ ദുഃഖസാന്ദ്ര നിമിഷങ്ങൾ. കഴിഞ്ഞ രണ്ടു ദിവസവും വയനാട്ടിലെ ബന്ധുക്കൾ നിലമ്പൂർ ആശുപത്രിയിലെത്തി അന്വേഷിച്ചിരുന്നത് ലത എന്നെഴുതിയ മോതിരം ധരിച്ചയാരുടെയെങ്കിലും മൃതദേഹം ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു. ബുധനാഴ്ചയും ഒരു തുമ്പും ലഭിക്കാതായപ്പോൾ അവർ നിരാശയോടെ മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ ചാലിയാറിലെ പോത്തുകല്ലിനടുത്തുള്ള കടവിൽനിന്ന് ഒരു പുരുഷന്റെ മൃതദേഹം കിട്ടി. അതുമായി ആംബുലൻസിൽ രക്ഷാപ്രവർത്തകർ നിലമ്പൂർ ആശുപത്രിയിലേക്കു കുതിച്ചു. ഇൻക്വസ്റ്റ് വേളയിൽ മൃതദേഹത്തിന്റെ കൈവിരലിൽ ഒരു മോതിരം പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ അതിൽ കണ്ടു ആ പേര്- ലത. അതോടെ ബന്ധുക്കളുടെ നമ്പറിൽ വിളിച്ചുറപ്പിച്ചു. ചൂരൽമലയിലെ 55കാരനായ ശ്രീനിവാസന്റേതായിരുന്നു മൃതദേഹം. ഭാര്യ ലതയുടെ പേരെഴുതിയതായിരുന്നു ആ മോതിരം.
ചൂരൽമലയെ നക്കിത്തുടച്ച ഉരുൾപൊട്ടലിൽ ശ്രീനിവാസന്റെ മകൻ ശ്രീലേഷിനും (27) ജീവൻ നഷ്ടമായിരുന്നു. ചാലിയാറിലൂടെ ഒഴുകിയെത്തിയ ശ്രീലേഷിന്റെ മൃതദേഹം നിലമ്പൂർ ആശുപത്രിയിൽ ബുധനാഴ്ച സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു.
അമ്മ ലത പരിക്കുകളോടെയാണ് മലവെള്ളത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഉരുൾപൊട്ടൽ ഭീഷണിയെതുടർന്ന് തിങ്കളാഴ്ച ചൂരൽമലയിലെ വീട്ടിൽനിന്ന് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് ശ്രീനിവാസനും കുടുംബവും മാറിയിരുന്നു. അർധരാത്രി അവിടെയും മലവെള്ളം കുത്തിയൊഴുകിയെത്തി. അതോടെ വീടിന്റെ മുകൾനിലയിലേക്കു മാറിയെങ്കിലും പിറകിലൂടെ കുതിച്ചെത്തിയ മലവെള്ളവും പാറക്കല്ലുകളും ശ്രീനിവാസന്റെയും മകൻ ശ്രീലേഷിന്റെയും ജീവനെടുക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.