ട്രെയിനുകളുകളുടെ വേഗം കൂട്ടാൻ നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽ പാതകളിൽ ഉയർന്ന വേഗം കൈവരിക്കുന്നതിനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. നിലവിൽ പാതയിലെ വളവും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് വ്യത്യസ്ത വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്. ഈ രീതിക്ക് പകരം തിരുവനന്തപരും മുതൽ എറണാകുളം വരെയുള്ള എല്ലാ സെക്ഷനുകളിലും മണിക്കൂറിൽ 110 കിലോമീറ്ററും എറണാകുളം -ഷൊർണൂർ പാതയിൽ മണിക്കൂറിൽ 90 കിലോമീറ്ററും വേഗം കൈവരിക്കലാണ് ലക്ഷ്യം.
തിരുവനന്തപുരം-കായംകുളം പാതയിൽ നിലവിൽ 100 കിലോ മീറ്ററാണ് നിലവിൽ. കായംകുളം-തുറവൂർ പാതയിൽ 90 കിലോമീറ്ററും തുറവൂർ-എറണാകുളം പാതയിൽ 80 കിലോമീറ്ററും. ഇവയെല്ലാം 110 കിലോമീറ്ററായി ഉയരും. എറണാകുളം -ഷൊർണൂർ പാതയിൽ നിലവിലെ 80 കിലോമീറ്റർ എന്നത് 90 കിലോമീറ്ററായും.
പാലങ്ങളുടെ ബലപ്പെടുത്തൽ, സാധ്യമായ ഇടങ്ങളിൽ വളവ് നിവർത്തൽ, ആളുകൾ കൂടുതൽ മുറിച്ചുകടക്കാൻ ഇടയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർമിച്ച് സുരക്ഷിതമാക്കൽ, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തൽ എന്നിവയാണ് വിവിധ സെക്ഷനുകളിലാണ് വേഗം വർധിപ്പിക്കുന്നതിന് മുന്നോടിയായി നടത്തുന്നത്. ജോലികൾ പൂർത്തിയായശേഷം റെയിൽവേ സുരക്ഷ കമീഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ട്രെയിനുകൾ വേഗത്തിൽ ഓടിത്തുടങ്ങും. ഇതിന് പുറമേ തിരുവനന്തപുരം-മംഗളൂരു പാതയിലെ (ആലപ്പുഴ വഴിയും കോട്ടയം വഴിയും) വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായി വർധിപ്പിക്കുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്തുന്നതിനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
ഈ വർഷം ഡിസംബർ അവസാനത്തോടെ സാധ്യത പഠന റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഷൊർണൂർ - മംഗളൂരു സെക്ഷനിലെ (306.57 കിലോമീറ്റർ ദൂരം) പരമാവധി വേഗം 2025 മാർച്ചിനു മുമ്പ് 110 ൽനിന്ന് 130 കിലോമീറ്ററായി ഉയർത്തും. പോത്തനൂർ - ഷൊർണൂർ (92.75 കിലോമീറ്റർ) സെക്ഷനിലെ പരമാവധി വേഗം 2026 മാർച്ചിന് മുമ്പ് 130 കിലോമീറ്ററാക്കും. വേഗവർധന നടപ്പായാൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകൾക്ക് തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ രണ്ടര മണിക്കൂറിനുള്ളിൽ എത്താനാകും.
നിലവിൽ പ്രതിദിന ട്രെയിനുകളിൽ ഏറ്റവും വേഗമേറിയ ജനശതാബ്ദി എക്സ്പ്രസ് മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.