എൻജിനീയറിങ് കോളജ് അധ്യാപകർക്ക് അനുവദിച്ച ശമ്പള കുടിശ്ശിക തിരിച്ചുപിടിക്കാൻ വിചിത്ര നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളജ് അധ്യാപകർക്ക് എ.ഐ.സി.ടി.ഇ ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അനുവദിച്ച 2019 മുതൽ 2021 വരെയുള്ള കുടിശ്ശിക തിരിച്ചുപിടിക്കാൻ ധനവകുപ്പിന്റെ നിർദേശം. കുടിശ്ശികയായി ലഭിച്ച തുകക്ക് ആദായനികുതി ഉൾപ്പെടെ അടച്ചശേഷമാണ് ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്. 2021 മാർച്ച് ഒന്ന് മുതലുള്ള കുടിശ്ശിക പണമായി നൽകിയാൽ മതിയെന്നും 2021 ഫെബ്രുവരി 28 വരെയുള്ള തുക ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കണമെന്നും 2023 ഒക്ടോബർ മൂന്നിന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ 2021 ഫെബ്രുവരി 28 വരെയുള്ള തുക പണമായി നൽകിയത് സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നും ഈ കാലയളവിലെ തുക തിരിച്ചുപിടിക്കണമെന്നുമാണ് ധനവകുപ്പ് സെക്രട്ടറി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കയച്ച കത്തിൽ പറയുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് ഡയറക്ടറേറ്റിൽ 2019 മുതലുള്ള കുടിശ്ശിക പണമായി നൽകിയിരിക്കെയാണ് എൻജിനീയറിങ് കോളജ് അധ്യാപകരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം. അർഹമായ ശമ്പള തുക തിരിച്ചുനൽകാൻ പറയുന്നത് അന്യായവും വിവേചനപരമാണെന്നും കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) അഭിപ്രായപ്പെട്ടു. ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.