വെള്ളക്കെട്ടിൽ വീണ് വിദ്യാർഥിയും സംഭവം കണ്ട് ദേഹാസ്വാസ്ഥ്യം വന്ന വീട്ടമ്മയും മരിച്ചു
text_fieldsനീലേശ്വരം: നീന്തുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. സംഭവം കണ്ട് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അയല്‍വാസിയായ വീട്ടമ്മയും മരിച്ചു. ബങ്കളം പാല്‍സൊസൈറ്റിക്ക് സമീപത്തെ ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാന് എന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യൻ (17) ആണ് വെള്ളക്കെട്ടിൽ വീണുമരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആല്‍ബിനെ വെള്ളക്കെട്ടില്‍ കാണാതായതു മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ച അയല്‍വാസിയും വെള്ളക്കെട്ടിന് സമീപത്ത് താമസക്കാരിയുമായ വിലാസിനി (65) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം മൂര്‍ച്ഛിച്ച വിലാസിനിയെ രാവിലെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ആല്‍ബിനെ വെള്ളക്കെട്ടില്‍ കാണാതായത്. സമീപത്ത് ഇരിക്കുകയായിരുന്ന അമ്മ ദീപയും ബന്ധുക്കളും നോക്കിനില്‍ക്കെയാണ് ആല്ബിന് വെള്ളത്തില്‍ മുങ്ങിയത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ വെള്ളത്തില്‍ ചാടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും നടത്തിയ തിരച്ചില്‍ വെളിച്ചക്കുറവുകാരണം രാത്രി ഒമ്പതരയോടെ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ പുനരാരംഭിച്ചു. ജില്ലയിലെ അഗ്നിരക്ഷസേനയിലെ സ്കൂബാ ടീം അംഗങ്ങള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയില്‍നിന്ന് എത്തിയ അഗ്നിരക്ഷസേനയുടെ അഞ്ച് സ്കൂബാ ഡൈവേഴ്സ് ടീമും നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ എത്തേണ്ടതിനാല്‍ ആല്‍ബിന്റെ മൃതദേഹം മാവുങ്കല്‍ സഞ്ജീവനി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലും 10ന് കക്കാട് ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വെച്ചശേഷം 11ന് വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 12ന് ചിറപ്പുറം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
സെബാസ്റ്റ്യന്‍ -ദീപ ദമ്പതികളുടെ ഏക മകനാണ് മരിച്ച ആല്ബിന്. ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യനും കുടുംബവും 10വര്‍ഷം മുമ്പാണ് ബങ്കളത്തെത്തിയത്. എരിക്കുളത്തെ ഓയല്കമ്പനി ജീവനക്കാരനാണ് സെബാസ്റ്റ്യന്‍. മരിച്ച ആല്ബിന് ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ്വൺ വിദ്യാർഥിയാണ്.
വിലാസിനിയുടെ ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: മനോജ് (ബീവറേജസ് കോര്പറേഷന്), ശ്രീജയന്‍. മരുമക്കള്‍: ബിന്ദു, ശോഭ. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം പട്ടേനയിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.