സി.പി.എം പിന്തുണച്ചു, രാമങ്കരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചു; രാജുമോൻ പ്രസിഡന്‍റ്
text_fieldsആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിൽ. പ്രസിഡന്‍റായി കോൺഗ്രസ് അംഗം ആർ. രാജുമോനെ തെരഞ്ഞെടുത്തു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സി.പി.എം അംഗങ്ങളും നാല് യു.ഡി.എഫ് അംഗങ്ങളും കൈകോര്‍ത്തതോടെയാണ് രാജുമോൻ പഞ്ചായത്ത് പ്രസിഡന്‍റായത്. ആദ്യ ഒമ്പതുമാസം രാജുമോനും അടുത്ത ഒമ്പതുമാസം കേരള കോൺഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്‍റണിക്കുമാണ് ഒമ്പതുമാസം വീതം വൈസ് പ്രസിഡന്‍റുസ്ഥാനം ലഭിക്കുക.
വിപ്പ് ലംഘിച്ചാണ് സി.പി.എം അംഗങ്ങൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. സി.പി.എം വിമതനേതാവ് ആർ. രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്‍റുസ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസുമായി ചേർന്ന് സി.പി.എം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ നേരത്തേ അവിശ്വാസം കൊണ്ടുവന്നിരുന്നു. അവിശ്വാസത്തിൽ സി.പി.എം അംഗങ്ങളായ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, രണ്ട് സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർ പുറത്തായി. കോൺഗ്രസിന് പ്രസിഡന്‍റുസ്ഥാനം നൽകാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പിൽ സി.പി.എം അംഗങ്ങൾ ആ വാക്ക് പാലിച്ചു.
രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് സി.പി.എം വിമതപക്ഷം ആരോപിച്ചു. അതേസമയം, വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കൽ സെക്രട്ടറി പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് സി.പി.എം ജില്ല കമ്മിറ്റി പഞ്ചായത്തംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിൻസ് ജോസഫിനെയും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോൾജി രാജേഷിനെയും പിന്തുണക്കണമെന്നാണ് എട്ട് അംഗങ്ങൾക്കും വിപ്പ് നൽകിയത്.
സി.പി.എം ഔദ്യോഗികപക്ഷം വിപ്പ് ലംഘിക്കുകയും വിമതർ വിപ്പ് പാലിക്കുകയും ചെയ്ത വിചിത്രമായ സംഭവവികാസത്തിനാണ് രാമങ്കരി സാക്ഷ്യം വഹിച്ചത്. കാൽ നൂറ്റാണ്ടിലധികമായി സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്താണ് ഒടുവിൽ വിമതപക്ഷത്തെ പുറത്താക്കാൻ സി.പി.എമ്മിന് കൈവിടേണ്ടി വന്നത്.
കുട്ടനാട്ടിലെ വിമതപക്ഷ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ആർ. രാജേന്ദ്ര കുമാർ പ്രസിഡന്‍റുസ്ഥാനം നഷ്ടപ്പെട്ടതോടെ സി.പി.ഐയിൽ ചേർന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിെവച്ചു. കഴിഞ്ഞ ആഗസ്റ്റിൽ കുട്ടനാട്ടിൽ 200ൽ അധികം പാർട്ടി അംഗങ്ങളാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. ഇതിനുപിന്നിൽ രാജേന്ദ്രകുമാർ ആണെന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. 13 അംഗ ഭരണസമിതിയിൽ രാജേന്ദ്രകുമാറിന്‍റെ രാജിയോടെ അംഗബലം 12 ആയി.
സി.പി.എം -എട്ട്, യു.ഡി.എഫ് -നാല് എന്നാണ് കക്ഷിനില. സി.പി.എം അംഗങ്ങളിൽ നാലുപേർ വിമത പക്ഷത്താണ്. യു.ഡി.എഫിന് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്താണ് നാല് സി.പി.എം അംഗങ്ങൾകൂടി ചേർന്ന് അവിശ്വാസം കൊണ്ടുവന്ന് രാജേന്ദ്രകുമാറിനെ താഴെയിറക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.