സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച കേസിലാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്‌ളോഗർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സൂരജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂരജ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമർശം നടത്തി വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.