സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല; പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി
text_fieldsഎറണാകുളം: പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരെ പുറത്താക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. സുരേഷ് ഗോപി കടന്ന് പോകുന്ന റിസപ്ഷൻ ഏരിയയിൽ നിന്ന് മാറണമെന്നാണ് നിർദേശം.
ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതരെ വി.എച്ച്.പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. ജബൽപൂരിൽ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വെച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപൂർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. ഇത്തരം ചോദ്യങ്ങൾ വന്നേക്കാമെന്ന് ഭയന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരുന്നതെന്നാണ് പറയുന്നത്.
ജബൽപൂർ വിഷയത്തിൽ തൽക്കാലം മറുപടി പറയാൻ സൗകര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വഖഫ് ബിൽ മുനമ്പത്തുകാർക്ക് ഗുണകരമാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാം. ബിൽ ജെ.പി.സിയിൽ തന്നെ ഇല്ലാതാവുമെന്ന് പറഞ്ഞ് നടന്നവരാണ് ഇപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമുണ്ടോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുവെന്നാണ് സുരേഷ് ഗോപിയുടെ അന്നത്തെ മറുപടി. ഈ പ്രതികരണത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് മറ്റ് കക്ഷി നേതാക്കളിൽ നിന്നുണ്ടായത്. ഇതിനിടെ, സുരേഷ് ഗോപി ഭരത് ചന്ദ്രൻ ഐ.പി.എസിൽ ഇറങ്ങിവരുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെപ്പേരുടെയും പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.