പുനരധിവാസത്തിന് വയനാട്ടിൽ മിച്ചഭൂമി ഏറ്റെടുക്കണം- സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ
text_fieldsകോഴിക്കോട് : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇരായാവരുടെ പുനരധിവാസത്തിന് വയനാട്ടിൽ മിച്ചഭൂമി ഏറ്റെടുക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ. വയനാട്ടിൽ സർക്കാർ പൊന്നുവിലകൊടുത്ത് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് വൈത്തരി താലൂക്ക് ഓഫിസിലെ ഉത്തരവുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2016 ലെ ഒരു ഉത്തരവിൽ 200 ഏക്കർ മിച്ചഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
റവന്യൂ രേഖകൾ പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട 200.23 ഏക്കർ നിലവിൽ 'ബോച്ചെ ഭൂമിപുത്ര' യുടെ പേരിൽ ആധാരം ഉണ്ടാക്കിയിരിക്കയാണ്. താലൂക്ക് ലാൻഡ് ബോർഡിന്റെ 1976ലെ ഉത്തരവ് പ്രകാരം രാജഗിരി റബ്ബർ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നത് 3648 ഏക്കർ ഭൂമിയായിരുന്നു. ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം 2953 ഏക്കർ ഭൂമിക്ക് ഇളവ് നൽകി. വകുപ്പ് 82 പ്രകാരം 14 ഏക്കർ ഭൂമിയും നൽകി. ബാക്കി 680 ഏക്കർ ഭൂമിയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്.
ലാൻഡ് ബോർഡിന്റെ ഉത്തരവിനെതിരെ കമ്പനി കേസ് ഫയൽ ചെയ്തു. 1994ലെ നടപടി പ്രകാരം കോഴിക്കോട്, വയനാട് ജില്ലകളിലായി 290 .85 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിൽ 90.62 ഏക്കർ ഭൂമി കോഴിക്കോട് രാരോത്ത് വില്ലേജിലാണ്.
വൈത്തിരി താലൂക്കിലെ കോട്ടപ്പടി, മുപ്പൈനാട് വില്ലേജുകളിലാണ് 200 ഏക്കർ മിച്ചഭൂമി. കോടതി നിർദേശപ്രകാരമാണ് 2016 സെപ്തംബർ 27ന് ടി.എൽ.ബി മിച്ചഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവിട്ടത്. സർക്കാർ നിലവിൽ പുനരധിവാസത്തിന് തോട്ടം പൊന്നും വിലനൽകി ഏറ്റെടുക്കുന്നതും കോട്ടപ്പടി വില്ലേജിലാണ്.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമി വാങ്ങിയ ബോച്ചെയുടെ ആധാരത്തിന് നിയമസാധുതയില്ല. മാത്രമല്ല പൊതുമുതൽ അനധികൃതമായി കൈവശം വെക്കുന്നത് കഠിന ശിക്ഷ ലഭിക്കാവുന്നതും വൻപിഴ അടക്കേണ്ടതുമായ കുറ്റകൃത്യമാണ്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങൾ റദ്ദ് ചെയ്യാൻ വകുപ്പ് 120 (എ) പ്രകാരം കലക്‌ടർക്ക് അധികാരമുണ്ട്.
എന്നാൽ, സർക്കാർ ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്ര കൽപ്പറ്റയിൽ എത്തിയപ്പോൾ പൗരപ്രമുഖനായി പങ്കെടുത്ത'ബോചെ 'ഹെലിപാഡ് നിർമാണത്തിന് വേണ്ടി സൗജന്യമായി ഭൂമി വാഗ്ദാനം ചെയ്തിരുന്നു. 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനിയായ രാജഗിരി റബ്ബർ കമ്പനിക്ക് പാട്ടാവകാശം മാത്രം ഉണ്ടായിരുന്ന ഭൂമിയാണ്. പിന്നീട് അത് കൽപ്പറ്റ എസ്റ്റേറ്റിന്റെ കൈവശമായി.
2024 ജനുവരി 16 ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കണെന്ന് ആവശ്യപ്പെട്ട് വൈത്തിരി ലാൻഡ് ബോർഡ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു. സർക്കാർ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. വയനാട്ടിലെ മുഴുവൻ മിച്ചഭൂമിയും ഏറ്റെടുത്ത് ആദിവാസികൾ ഉൾപ്പെടെ ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.