സംഘ്പരിവാറിനെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി: 'പതിവ്പോലെ ഷിബു, കാറ്, ഇൻഷൂർ എന്നൊന്നും കമന്റിടാന് കഴിയാതെ …..? ? ?'
text_fieldsതിരുവനന്തപുരം: തന്റെ ആശ്രമം കത്തിച്ച സംഭവത്തിലെ ആർ.എസ്.എസ് പങ്കിനെകുറിച്ച് വെളിപ്പെടുത്തൽ പുറത്തുവന്നതിനുപിന്നാലെ സംഘ്പരിവാറിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. 2018ൽ ആശ്രമം കത്തിച്ച അന്നുമുതൽ സംഘ് പരിവാർ നേതാക്കൾ അടക്കമുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് സന്ദീപാനന്ദ ഗിരിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളാണ് തൊടുത്തുവിട്ടിരുന്നത്. ഇതിനൊക്കെ തഗ്ഗ് മറുപടിയുമായാണ് സ്വാമി ഇപ്പോൾ രംഗത്തുവന്നത്. നിരാശയോടെ കിടക്കുന്നയാളുടെ ചിത്രം പങ്കുവെച്ച് 'പതിവ്പോലെ ഷിബു, കാറ്, ഇന്ഷൂറ്, ആശ്രമം, തീയിട്ടത് എന്തായി എന്നൊന്നും കമന്റിടാന് കഴിയാതെ …..? ? ?' എന്ന കുറിപ്പാണ് ഇന്ന് രാവിലെ ഇദ്ദേഹം പോസ്റ്റ് ചെയ്തത്.
നാലരവർഷം നീണ്ട പരിഹാസത്തിനും കാത്തിരിപ്പിനൊടുവിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് എന്ന യുവാവാണ് ഇപ്പോൾ രംഗത്ത് വന്നത്. സഹോദരൻ പ്രകാശും കൂട്ടുകാരും ചേർന്നാണ് കത്തിച്ചത് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.
സ്വാമി തന്നെയാണ് ആശ്രമം കത്തിച്ചതെന്ന രീതിയിൽ സംഘ്പരിവാർ വ്യാപക പ്രചാരണം നടത്തിയിരുന്നു. കൂടാതെ, ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചു, ഇടത് അനുഭാവികൾ കത്തിച്ചതിനാൽ കേസ് മുക്കി, വാഹനങ്ങളുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ സ്വാമി സ്വയം കത്തിച്ചു, അനധികൃത സമ്പാദ്യം അന്വേഷിക്കണം തുടങ്ങി ഒട്ടേറെ കഥകളും ഇവർ പ്രചരിപ്പിച്ചു. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ആശ്രമത്തിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നു. ഇത് മനപൂർവം കേടാക്കിയതാണ് എന്നായിരുന്നു ബി.ജെ.പി -ആർ.എസ്.എസ് കേന്ദ്രങ്ങളുടെ പ്രചാരണം. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
പ്രതിയെ കുറിച്ച വെളിപ്പെടുത്തൽ പുറത്തുവന്നതിനുപിന്നാലെ ഇതുവരെ കൂടെനിന്നവർക്ക് നന്ദി അർപ്പിച്ച് സ്വാമി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. 'ആസൂത്രിതമായ കല്ലുവെച്ച നുണ പ്രചരണങ്ങളും ആഭാസത്തരങ്ങളും പറഞ്ഞ് പരത്തിയപ്പോഴും അതൊന്നും വിശ്വസിക്കാതെ കരുത്ത് പകർന്ന് ഒപ്പം നിന്നവരുടെ ശ്രദ്ധക്കു മുന്നിൽ നമസ്ക്കാരം. നാളിതുവരെ അശ്ളീല കഥ മെനഞ്ഞ സൈബർ മറുതകൾക്കും നല്ല നമസ്ക്കാരം.' എന്നായിരുന്നു പോസ്റ്റ്.🖕
നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സുരക്ഷ ഒരുക്കണം -സ്വാമി സന്ദീപാനന്ദ ഗിരി
നുണപ്രചാരണം പൊളിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം. 'മരിച്ചയാളാണ് പ്രതി എന്ന് പൊലീസാണ് കണ്ടെത്തിയിരുന്നതെങ്കിൽ ഇവിടെ പലതും പ്രചരിപ്പിക്കപ്പെട്ടേനേ. ഇത് അദ്ദേഹത്തിന്റെ സഹോദരൻ തന്നെ വെളിപ്പെടുത്തിയതിനാൽ ആശ്വാസമുണ്ട്' -അദ്ദേഹം പറഞ്ഞു. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സുരക്ഷ ഒരുക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
'നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് മാറ്റം വരുമല്ലോ പുതിയ വെളിപ്പെടുത്തലോടെ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. അന്വേഷത്തിന്‍റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്. പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണം. ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം. കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്രമണത്തിനു പിന്നിൽ ഒരാളല്ല, സംഘത്തിൽ മറ്റ് ചിലരുണ്ടാകും. തീയിടുന്നതിന് ഒരു വർഷംമുമ്പ് ആർഎസ്‌എസ് പ്രവർത്തകൻ പ്രകാശ് ആശ്രമത്തിൽ കയറി അതിക്രമം നടത്തിയിരുന്നു. ആശ്രമത്തിൽ താമസിച്ചിരുന്ന 14 വയസ്സുകാരനായ ഒരു നേപ്പാളി ബാലൻ പുഴയിൽ കുളിച്ചുകൊണ്ടുനിന്ന ആരെയോ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ചാണ് പ്രകാശിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേർ ബാലനെ തല്ലാൻ ശ്രമിച്ചത്. എന്നാൽ, താൻ അവരെ തടഞ്ഞു. തുടർന്ന് ആ ബാലൻ നാട്ടിലേക്ക് പോയി. എന്നാൽ, ഈ സംഭവം കെട്ടിച്ചമച്ചതായിരുന്നു. വാഹനത്തിന് സൈഡ് തരാതിരിക്കുക, വാഹനം തടഞ്ഞ് നിർത്തുക, ആശ്രമത്തിലേക്ക് വരുന്നവരെ വഴിതിരിച്ച് വിടുക തുടങ്ങിയവ നടന്നു. സംഘപരിവാറാണ് ഇതിനു പിന്നിൽ' -സന്ദീപാനന്ദ ഗിരി പറഞ്ഞു.
'അനിയൻ ആകെ അസ്വസ്ഥനായിരുന്നു' -പ്രശാന്ത് പറയുന്നു
ആശ്രമം കത്തിച്ച സംഭവത്തിൽ തിരുവനന്തപുരം ജഗതിയിൽ നിന്നും അനിയന്റെ (ആത്മഹത്യ ചെയ്ത പ്രകാശ്) ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അനിയൻ ആകെ അസ്വസ്ഥനായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രശാന്ത് പറയുന്നു. 'ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവൻ. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവൻ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവൻ പറഞ്ഞു. അന്ന് അവനെ ഞാൻ കുറേ ശകാരിച്ചു. പക്ഷേ അവൻ ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ' -പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
"എൻറെ അനിയൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൻ വീട്ടിൽ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമണ്കടവിലെ കൂട്ടുകാർ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശൻറെ മരണശേഷം എനിക്ക് മേലെ വലിയ സമ്മർദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത്, സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി. എന്നാൽ അനിയൻ മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവൻറെ മരണശേഷം ഈ കൂട്ടുകാർ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എൻറെ സംശയം" -പ്രശാന്ത് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.