കൈയിലെ ചാപ്പകുത്ത് അടയാളമായി; ആറുവർഷത്തിനുശേഷം ഗോകുൽ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsവെള്ളിമാട്കുന്ന്: ആറുവർഷത്തിനുശേഷം പിതാവിനെയും ബന്ധുവിനെയും നേരിൽ കണ്ടപ്പോൾ ഉത്തർപ്രദേശുകാരനായ ഗോകുലിെൻറ ഉള്ളിൽ അലതല്ലിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മൂന്നുവർഷത്തിലേറെയായി കോഴിക്കോട് സാമൂഹിക ക്ഷേമവകുപ്പിനു കീഴിലെ എച്ച്.എം.ഡി.സിയിലെ അന്തേവാസിയാണ് സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത ഗോകുൽ.
തന്നെ കൊണ്ടുപോകാൻ ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കൾ പുണ്യഭവനിൽ എത്തിയപ്പോൾ ഇരിക്കാൻ കസേര നിരത്താനും പരിചയക്കാരോട് കൈപിടിച്ചും അടുത്തുകൂടിയും സ്നേഹപ്രകടനങ്ങൾ നടത്താനും ഏറെ ആവേശമായിരുന്നു ഗോകുലിന്.
ജീവിതം തകിടം മറിച്ച ആറുവർഷം മുമ്പത്തെ രാത്രിയെക്കുറിച്ച് ഓർക്കാൻ ഉത്തർപ്രദേശിലെ ജാലൂൻ ജില്ലക്കാരനായ ഗോകുലിെൻറ പിതാവ് ഓം പ്രകാശ് സിങ്ങിന് ഇഷ്ടമില്ല. ഒരു രാത്രി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് ഓം പ്രകാശ് പറയുന്നു.
നിസ്സാര കാരണങ്ങൾക്ക് ഇടക്കിടക്ക് വീട്ടിൽനിന്ന് തെറ്റിപ്പിരിഞ്ഞുപോകുന്ന പ്രകൃതമായിരുന്നു ഗോകുലിന്. ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് ദിവസങ്ങൾ കഴിഞ്ഞതോടെ മങ്ങലേറ്റു. മകെൻറ തിരോധാനത്തിന് സാധ്യമായ അന്വേഷണങ്ങളെല്ലാം കൂലിപ്പണിക്കാരനായ ഓം പ്രകാശ് നടത്തി. ഇതിനിടയിൽ 2016ൽ ഗോകുൽ തിരുവനന്തപുരത്ത് എത്തിപ്പെടുകയായിരുന്നു.
രണ്ടു വർഷം സാമൂഹികക്ഷേമവകുപ്പിനു കീഴിലെ കേന്ദ്രത്തിൽ കഴിഞ്ഞ ഗോകുലിെൻറ ബുദ്ധിശക്തിക്കൊരു കുഴപ്പവുമില്ലാത്തതിനാൽ മാനസികാരോഗ്യം വീണ്ടെടുക്കാൻ കോഴിക്കോട്ടെ എച്ച്.എം.ഡി.സിയിലേക്ക് അയക്കുകയായിരുന്നു. കോവിഡ് മൂലം മറ്റു കേന്ദ്രങ്ങളിലായ കുട്ടികൾ വെള്ളിമാട്കുന്നിൽ തിരിച്ചെത്തിയപ്പോൾ ഇവിടത്തെ സൂപ്രണ്ടായ വി.ജി. ജയകുമാറിെൻറ ശ്രദ്ധയിൽ ഗോകുലിെൻറ കൈയിലെ അവ്യക്തമായ പച്ചകുത്തൽ പെട്ടു. പത്തു നമ്പറുകൾ ഉള്ളതിനാൽ മൊബൈൽ നമ്പർ ആകുമെന്ന് ഉറപ്പിക്കുകയായിരുന്നു.
ചൈൽഡ് വെൽഫെയർ ഇൻസ്ട്രക്ടർ ഒ.കെ. മുഹമ്മദ് അഷ്റഫിെൻറയും ശിവൻ കോട്ടൂളിയുടെയും സഹായത്തോടെ നടത്തിയ ശ്രമത്തിൽ നമ്പർ ഉടമ ഗോകുലിെൻറ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞു. ഇടക്ക് കാണാതാവുന്നതിനാൽ ബന്ധു മൊബൈൽ നമ്പർ ഗോകുലിെൻറ ൈകയിൽ പച്ചകുത്തിയിടുകയായിരുന്നു. ബന്ധം കിട്ടിയതോടെ തിരുവനന്തപുരത്തെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ഗോകുൽ എന്ന പേർ നൽകിയ ആൾ രവിയാണെന്ന് മനസ്സിലാക്കി.
അമ്മയെയും ഏക സഹോദരിയെയും പിതാവിനെയും വിഡിയോ കാളിലൂടെ കണ്ടതോടെ നാടുപിടിക്കാനുള്ള തിടുക്കത്തിലായിരുന്നു ഗോകുൽ. അവസാനം നേരിൽ കണ്ടതോടെ നാട്ടിലേക്കുള്ള യാത്രക്ക് തിടുക്കംകൂട്ടി. സി.ഡബ്ല്യൂ.സി അംഗങ്ങളായ അഡ്വ.സോണി, അഡ്വ. തോമസ്, സ്മിത എന്നിവരെത്തി രേഖകൾ തയാറാക്കി. ഗോകുൽ എന്ന രവിക്കും ബന്ധുക്കൾക്കുമുള്ള ട്രെയിൻ ടിക്കറ്റും സ്നേഹോപഹാരങ്ങളും ചെറിയ സാമ്പത്തിക സഹായവും സൂപ്രണ്ടായ വി.ജി. ജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം നൽകി. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.