താമരശ്ശേരി കൊല; പ്രതി ആഷിഖ് മുമ്പും മാതാവിനെ കൊല്ലാൻ ശ്രമിച്ചതായി പൊലീസ്
text_fieldsതാമരശ്ശേരി: പുതുപ്പാടിയിൽ മാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെയും മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ്. ജന്മം നൽകിയതിനുള്ള പ്രതികാരമായാണ് മാതാവിനെ കൊലപ്പെടുത്തിയതെന്നും ആഷിഖ് പൊലീസിൽ മൊഴി നൽകി. ആഷിഖ് മാതാവിനോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. മാതാവിന്റെ പേരിലുള്ള സ്ഥലം വിൽക്കാനും ആവശ്യപ്പെട്ടിരുന്നെന്നും കൊല്ലപ്പെട്ട സുബൈദയുടെ ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ് (52) മകൻ ആഷിഖ് (25) വെട്ടിക്കൊന്നത്. സുബൈദയുടെ സഹോദരി സക്കീനയുടെ പുതുപ്പാടി വേനക്കാവിലുള്ള വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തലയിലെ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്ന സുബൈദയെ കഴുത്തിൽവെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസിന് ലഭ്യമാക്കേണ്ടതുണ്ടെന്ന് താമരശ്ശേരി സി.ഐ സായൂജ് കുമാർ പറഞ്ഞു. ഉമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു പ്രതിയുടെ പ്രവൃത്തികള്‍. ഞായറാഴ്ച ഉച്ചയോടെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ റിമാൻഡ് ചെയ്തു.
അതേ സമയം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോമോർട്ടത്തിനുശേഷം മൃതദേഹം അടിവാരത്തെ സുബൈദയുടെ സ്വന്തം വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടിവാരം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.