ഹാരിസണിൽനിന്ന് ഏറ്റെടുത്ത 25 ഏക്കർ വീണ്ടും തർക്കഭൂമിയാക്കി റവന്യൂ വകുപ്പ്
text_fieldsrepresentational image
പത്തനംതിട്ട: കോന്നിയിലെ അരുവാപ്പുലത്ത് ഹാരിസൺസ് മലയാളം കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുത്ത 25 ഏക്കർ ഭൂമി വീണ്ടും തർക്കഭൂമിയെന്ന് വരുത്തിത്തീർത്ത് റവന്യൂ വകുപ്പ്. ഇതുസംബന്ധിച്ച് പത്തനംതിട്ട സബ്കോടതിയിൽ വീണ്ടും ഉടമാവകാശം സ്ഥാപിക്കാൻ ഹരജി ഫയൽ ചെയ്തിരിക്കയാണ് റവന്യൂ വകുപ്പ്.
കോന്നി അരുവാപ്പുലം വില്ലേജിലെ ചളിക്കുഴിയിൽ സർവേ നമ്പർ 544/1ൽ ഉൾപ്പെട്ട 17.23 ഏക്കർ, പെരുനാട് വില്ലേജിലെ 337/10 സർവേ നമ്പറിൽ ഉൾെപ്പട്ട 7.90 ഏക്കർ സ്ഥലങ്ങൾ ഹൈേകാടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ 2012ലാണ് സർക്കാർ ഏറ്റെടുത്തത്. വൈത്തിരി ലാൻഡ് ബോർഡ് 800 ഏക്കറോളം ഹാരിസൺ ഭൂമി സർക്കാർ ഭൂമിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനെതിരെ കമ്പനി ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിക്കൊണ്ട് 2012 ആഗസ്റ്റ് എട്ടിന് ജസ്റ്റിസുമാരായ ശശിധരൻ നമ്പ്യാർ, ഭവദാസൻ എന്നിവരാണ് സർക്കാറിന് അനുകൂല വിധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലായി 534.53 ഏക്കർ ഭൂമി അളന്നുതിരിച്ച് സർക്കാർ ഏെറ്റടുക്കുകയും ചെയ്തു. അരുവാപ്പുലത്തെ ഭൂമിയിൽ തുറന്ന ജയിൽ സ്ഥാപിക്കാനുള്ള നീക്കം നടന്നുവരുകയായിരുന്നു.
അതിനിടെയാണ് രണ്ടുമാസം മുമ്പ് ജില്ലയിലെ മുഴുവൻ ഹാരിസൺ ഭൂമിയിലും സർക്കാർ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പത്തനംതിട്ട സബ്കോടതിയിൽ ഹരജി നൽകിയത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഹാരിസണിെൻറ ൈകവശ ഭൂമികൾ മുഴുവൻ ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. രാജമാണിക്യത്തിെൻറ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ഇവ സർക്കാർ ഭൂമിയാണെങ്കിൽ അതത് സിവിൽ കോടതികളിൽ ഹരജി നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു. അതനുസരിച്ചാണ് പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഹാരിസണിെൻറ കൈവശ ഭൂമികൾ മുഴുവൻ സർക്കാർവകയാണെന്നുകാട്ടി സബ്കോടതിയിൽ ഹരജി നൽകിയത്.
ഏറ്റെടുത്ത് സർക്കാർ ഉടമാവകാശം സ്ഥാപിച്ച ഭൂമികൂടി ഈ കേസുകളിൽ ഉൾെപ്പടുത്തിയ റവന്യൂ വകുപ്പ് നടപടി ശുദ്ധ അസംബന്ധമാണെന്ന് ഈ ഭൂമികൾ ഏറ്റെടുക്കുന്നതിൽ സർക്കാറിനുവേണ്ടി ഹൈകോടതിയിൽ വാദിച്ച അഭിഭാഷക സുശീല ആർ. ഭട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. തെറ്റായാണ് ഈ ഭൂമിയുടെ സർവേ നമ്പറുകൾ പുതിയ ഹരജിയിൽ ഉൾപ്പെടുത്തിയതെന്നും അവ ഒഴിവാക്കിനൽകണമെന്ന് കാണിച്ച് പത്തനംതിട്ട സബ്കോടതിയിൽ അടിയന്തരമായി അപേക്ഷ നൽകുകയാണ് കലക്ടർ ചെയ്യേണ്ടതെന്നും സുശീല ആർ. ഭട്ട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.