തെരുവുനായ് നിയന്ത്രണത്തിന് പ്രഖ്യാപിച്ച കർമപദ്ധതി നടപ്പായില്ല
text_fieldsതിരുവനന്തപുരം: പേ വിഷബാധക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ കർമപദ്ധതി പ്രഖ്യാപിച്ചിട്ടും നടപടികൾ എങ്ങുമെത്തിയില്ല. സംസ്ഥാനത്ത് നായ്ക്കളുടെ കടി രണ്ടും മൂന്നും ഇരട്ടി വര്‍ധിച്ച സാഹചര്യത്തിൽ ആരോഗ്യ-തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഉത്തരവിറങ്ങാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്.
വളർത്തുനായ്ക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നിർബന്ധിത ലൈസൻസ്, തെരുവുനായ്ക്കളുടെ വ്യാപക വന്ധ്യംകരണം, വ്യാപക വാക്സിനേഷൻ, ഓരോ ബ്ലോക്കിലും വന്ധ്യംകരണ കേന്ദ്രങ്ങൾ, ബോധവത്കരണം എന്നിവയാണ് കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. മന്ത്രിസഭ അഴിച്ചുപണിയെ തുടർന്നാണ് ഉത്തരവ് വൈകുന്നതെന്നാണ് വിവരം.
മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും നിര്‍ബന്ധമായും വാക്സിനെടുക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. തദ്ദേശ വകുപ്പ് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്ബന്ധമാക്കുമെന്നതും വാക്സിനേഷന് ഉള്‍പ്പെടെ വിവരങ്ങള്‍ അടങ്ങുന്ന ചിപ്പ് നായ്ക്കള്‍ക്ക് ഘടിപ്പിക്കുമെന്നതുമായിരുന്നു മറ്റൊരു തീരുമാനം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമായുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇത്തരം സംഘടനകൾ വളരെ പരിമിതമായതിനാൽ സർക്കാർ നേരിട്ട് തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കാനാണ് പുതിയ തീരുമാനം. നേരിട്ട് നടപ്പാക്കാൻ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി ആവശ്യമില്ല. എന്നാൽ, ഇതിനാവശ്യമായ തുക സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ വകയിരുത്തണമെന്നാണ് നിർദേശം.
വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, മൃഗപരിപാലകർ എന്നിവരെ മൃഗസംരക്ഷണ വകുപ്പ് എം പാനൽ ചെയ്യും. ഒരു വർഷം കൊണ്ട് പദ്ധതി തീർപ്പാക്കുന്ന രീതിയിലാണ് കർമപദ്ധതി. അതേ സമയം പല തദ്ദേശ സ്ഥാപനങ്ങളും അത്ര മെച്ചപ്പെട്ട സാമ്പത്തിക നിലയിലല്ലാത്തതിനാൽ ഈ നീക്കം എങ്ങനെ ഫലപ്രദമാകുമെന്നതും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.