ചാലിയാറിൽനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ നിലമ്പൂരിൽ സംസ്കരിക്കും
text_fieldsനിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഭാഗങ്ങൾ ഇനി നിലമ്പൂരിൽ സംസ്കരിക്കും. ഡി.എൻ.എ സാമ്പ്ൾ ശേഖരിച്ചശേഷമാവും സംസ്കാരം. കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ അഴുകിത്തുടങ്ങിയതിനാലാണിത്. തിരിച്ചറിയാനാവുന്ന മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോവും. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ച് ചാലിയാറിലെ തിരച്ചിൽ തുടരും. നേവിയുടെയും അയൽസംസ്ഥാനങ്ങളുടെയും സഹകരണം തേടും. ഹെലികോപ്ടറും മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്രോപകരണങ്ങളും പൊലീസ് നായയെയും ഉപയോഗിക്കും.
കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ജില്ല ആശുപത്രിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പി.വി. അൻവർ എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭ അധ്യക്ഷൻ മാട്ടുമ്മൽ സലീം, ജില്ല കലക്ടർ വി.ആർ. വിനോദ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കാർത്തിക്, റീജനൽ ഫയർ ഓഫിസർ കെ.കെ. ഷിജു, ഡിവൈ.എസ്.പി സാജു കെ. അബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.