കൊയിലാണ്ടിയിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹഭാഗങ്ങൾ പെയിൻറിംങ് തൊഴിലാളി രാജീവേൻറതെന്ന് സംശയം
text_fieldsകൊയിലാണ്ടി: ഊരള്ളൂരിൽ ദുരൂഹസാഹചര്യത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അങ്ങാടിയിൽനിന്ന് അരക്കിലോമീറ്റർ അകലെ നടുവണ്ണൂർ റോഡിൽ പുതിയേടത്തുതാഴ വയൽഭാഗത്ത് രണ്ടിടങ്ങളിലായാണ് ശരീരഭാഗങ്ങൾ കണ്ടത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പ്രദേശത്തുകാർ നടത്തിയ തിരച്ചിലിൽ കത്തിയ നിലയിലുള്ള കാലുകൾ കണ്ടെത്തി. തുടർന്ന് പൊലീസിൽ അറിയിച്ചു. വിശാലമായ വയലും ആൾപെരുമാറ്റം കുറഞ്ഞ പ്രദേശവുമായതിനാൽ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് 15 മീ. അകലെനിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കാണാതായ പെയിന്റിങ് തൊഴിലാളി രാജീവന്റേതാണ് മൃതദേഹമെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
30 വർഷംമുമ്പ് കൊച്ചി വൈപ്പിനിൽനിന്നെത്തി ഇവിടെ സ്ഥിരതാമസമാക്കിയതാണ് രാജീവൻ. ഭാര്യ റീന ഹോട്ടൽ തൊഴിലാളിയായിരുന്നു. അവർ കുറച്ചു വർഷംമുമ്പ് മരിച്ചു. മക്കളായ പ്രിയങ്ക, പ്രിൻസി എന്നിവർ വിവാഹിതരാണ്.
പിന്നീട് രാജീവൻ വീടും സ്ഥലവും വിറ്റ് കുറച്ചുകാലം മക്കളോടൊപ്പം താമസിച്ചു. മൂന്നുമാസം മുമ്പ് വീണ്ടും വിവാഹിതനായി. ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് കാണാതായത്. വടകര റൂറലിന്റെ അധികച്ചുമതലയുള്ള കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ സ്ഥലത്തെത്തി തെളിവെടുപ്പുകൾക്ക് നേതൃത്വം നൽകി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.