പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
text_fieldsകൽപറ്റ: നാടിന്റെയാകെ നന്മക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില ഊഹിക്കാവുന്നതേയുള്ളൂവെന്നും പ്രതിപക്ഷനേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രതിപക്ഷനേതാവിനെ ആരെങ്കിലും വിലക്കിയോ? എം.എല്‍.എമാര്‍ പ്രതിപക്ഷത്താണോ ഭരണപക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണമെന്ന് ജനങ്ങളോട് വിശദീകരിക്കണം. ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷനേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നതെന്ന് അറിയില്ല. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്പ്പുകൽപിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ സുപ്രധാന പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തു കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നു പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.
ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ നാടിനുവേണ്ടി ഒന്നിച്ചുനില്‍ക്കുമ്പോള്‍ യു.ഡി.എഫിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.