ധർമ്മടം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
text_fieldsതിരുവനന്തപുരം: ധർമ്മടം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻറെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻററിൻറെ ഡി.പി.ആർ സെപ്റ്റംബർ 30 ന് അകം തയാറാവും. നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻറെ ഡി.പി.ആർ ഒരു മാസത്തിനകം തയാറാകും .
അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന് തടസമില്ലെന്ന് യോഗം വിലയിരുത്തി. അക്കാദമി സ്ഥാപിക്കുമ്പോൾ പതിനഞ്ച് കുടുംബങ്ങളുടെ വഴി തടസപ്പെടുന്ന സാഹചര്യം ഉണ്ടാവും . ഏറ്റെടുത്ത ഭൂമിയിൽ ഇവർക്കായി പ്രത്യേകം വഴി ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഉണ്ടെന്ന് കണ്ണൂർ കലക്ടർ
യോഗത്തിൽ ഉറപ്പ് നൽകി. പിണറായി സ്പെഷ്യാലിറ്റി സെൻററിൻറെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി
25 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന നിർദിഷ്ട ഐ.ടി പാർക്കിൻറെ ഡി.പി.ആർ ഇന്ന് സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 50000 ചതുരശ്ര അടി വിസ്തീർണമാണ് ഐടി പാർക്കിന് ഉണ്ടാവുക. ഓപ്പൺ എയർ ഓഡിറ്റോറിയവും ,ക്ലബ് ഹൗസും , ഫുഡ് കോർട്ടും ഐടി പാർക്കിൻറെ ഭാഗമാകും. 293 കോടി രൂപ മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിക്കുന്നത്. 2025 ൽ പദ്ധതി ടെണ്ടർ ചെയ്യും. തുടർന്ന് 30 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ ആണ് ഉദേശിക്കുന്നത്.
പാർക്കിലേക്ക് വരുന്ന പനയത്തംപറമ്പ- കീഴല്ലൂർ റോഡ് വീതി കൂട്ടാനും യോഗം തീരുമാനിച്ചു. സയൻസ് പാർക്കിന് ജനുവരിയിൽ തറക്കല്ല് ഇടും. ഇതിൻ്റെ ഡി പി ആർ അവസാന ഘട്ടത്തിലാണ്. എ.കെ.ജി മ്യൂസിയത്തിൻറെ ഭാഗമായ ബിൽഡിംഗിൻറെ 97 ശതമാനം പൂർത്തിയായി. വരുന്ന മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ ആണ് ഉദ്യേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ അതുപോലെ തന്നെ നിലനിർത്തി ലാൻഡ് സ്കേപ്പിങ് നടത്തും. ഇത് കൂടി ഉൾപ്പെടുത്തി പുതിയ ഡി.പി.ആർ തയാറാക്കും.
പിണറായി പൊലീസ് സ്റ്റേഷൻറെ നിർമാണോൽഘാടനം വരുന്ന ഒക്ടോബറിൽ നടക്കും. ഒന്നര കൊല്ലം കൊണ്ട് നിർമാണം പൂർത്തിയാവും. മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി വികസനം വരുമ്പോൾ ശുചീകരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബീച്ചിൽ ഇതിന് പറ്റിയ സംവിധാനം ഉണ്ടാവണം. കലക്ടർ, ടൂറിസം, ശുചിത്വമിഷൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ഇതിനായി ചേരാനും തീരുമാനം ആയി.
962 കോടി മുതൽ മുടക്കിൽ പണിയുവാൻ പോകുന്ന കൊടുവള്ളി- കണ്ണൂർ എയർപോർട്ട് റോഡിൻറെ ഡി.പി.ആർ പൂർത്തിയായി. പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായി. 2027 ജൂണിൽ റോഡിൻറെ നിർമാണം പൂർത്തിയാവും.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഫയർഫോഴ്സ് മേധാവി പദ്മകുമാർ, മ്യൂസിയം ഡയറക്ടർ, ചലച്ചിത്ര കോർപ്പറേഷൻ എം.ഡി, ഡയറി വകുപ്പ് എം.ഡി, ടൂറിസം വകുപ്പ് ഡയറക്ടർ, ഡി.എച്ച്.എസ്, കെ.ആർ.എഫ്.ബി എം.ഡി, കണ്ണൂർ കലക്ടർ, ആറളം ഫാം എം.ഡി
മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.