തൃശൂർ-കുന്നംകുളം റോഡിന്‍റെ അവസ്ഥ നേരിട്ടു കാണാൻ 40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കലക്ടർ
text_fieldsതൃശൂർ: തകർന്ന് യാത്ര ദുർഘടമായ, വാർത്തകളിൽ നിറയുന്ന തൃശൂർ-കുന്നംകുളം റോഡിന്‍റെ അവസ്ഥ കാണാൻ 40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ. അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരിച്ചുമാണ് അദ്ദേഹം സൈക്കിൾ സവാരി നടത്തിയത്.
യാത്രയിൽ തൃശൂർ-കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കൂടിയായിരുന്നു കലക്ടറുടെ സൈക്കിൾ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20ഓളം ക്ലബ് അംഗങ്ങൾ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്കൊപ്പം സൈക്കിൾ യാത്രയിൽ പങ്കെടുത്തു. റോഡ് നവീകരണം പൂർത്തിയാകുന്നതുവരെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്ന് കലക്ടർ കെ.എസ്.ടി.പി ഇദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
206.9 കോടി രൂപയുടെ പാറമേക്കാവ്-കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡിൻ്റെ നവീകരണത്തിനുള്ള ടെണ്ടർ നടപടി ഒക്ടോബർ 10ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം പൂർത്തീകരിക്കും. നിലവിൽ കേച്ചേരി മുതൽ മഴുവഞ്ചേരി വരെയുള്ള ഭാഗമൊഴികെ മുഴുവൻ റോഡും അറ്റകുറ്റപണി തീർത്ത് സഞ്ചാര യോഗ്യമാക്കിയതായി കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. കെ.എസ്.ടി.പി റോഡ് നിർമാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപവത്കരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.