ലോകായുക്ത നിയമഭേദഗതിയിൽ ശക്തമായ വിയോജിപ്പ് തുടരാൻ സി.പി.ഐ
text_fieldsതിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ സി.പി.ഐ നിർവാഹകസമിതിയിൽ ധാരണ. ഓർഡിനൻസ് നിയമസഭയിൽ വരും മുമ്പ് മുന്നണിയിൽ ചർച്ച ചെയ്യണം.
നിയമഭേദഗതിയോട് ശക്തമായ വിയോജിപ്പ് തുടരും. മന്ത്രിസഭ യോഗത്തിൽ ഓർഡിനൻസിനെ എതിർക്കാതിരുന്ന സി.പി.ഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമുയർന്നു. മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നാണ് വിലയിരുത്തൽ. കൃത്യമായി ഇടപെടൽ ഉണ്ടായില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പാർട്ടി നിർദേശിച്ചു.
അതേസമയം ഓർഡിനൻസ് വിഷയത്തിൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ കൈക്കൊണ്ട നിലപാടിനെ യോഗം പിന്തുണച്ചു. ശക്തമായ വിമർശനമാണ് ഇക്കാര്യത്തിൽ യോഗത്തിൽ ഉയർന്നത്. ചർച്ചക്കിടെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിമാർ വിശദീകരിച്ചു. ഓർഡിനൻസ് ആദ്യ മന്ത്രിസഭയിൽ വന്നശേഷം മാറ്റിവെച്ചു.
രണ്ടാമത് പരിഗണനക്ക് വന്നപ്പോൾ പാർട്ടി സെന്ററിനെ അറിയിച്ചിരുന്നു. എന്ത് നിലപാട് സ്വീകരിക്കണമെന്ന് കൃത്യമായ നിർദേശം ലഭിച്ചില്ലെന്നും ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ വിശദീകരിച്ചു. നിയമഭേദഗതിയെ ശക്തമായി എതിർക്കുന്ന നിലപാടുമായി മുന്നോട്ടുപോകാനാണ് ധാരണ. സിൽവർ ലൈനിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.
പ്രകടനപത്രികയിലുള്ള കാര്യമാണിതെന്നാണ് നേതൃത്വം ഇതുവരെ വിശദീകരിച്ചിരുന്നത്. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി വേണ്ടെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. മൂന്നാറിലെ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ പരസ്യവിമർശനം നടത്തിയ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.